ആറന്മുള – അഷ്ടമി രോഹിണി വള്ളസദ്യയിൽ ആചാര ലംഘനം നടന്നെന്ന് തീരുമാനത്തിലെത്തി പള്ളിയോട സേവാസംഘം പൊതുയോഗവും. ഇന്നലെ ചേർന്ന പള്ളിയോട സേവാസംഘം പൊതുയോഗത്തിൽ ഏറെ നേരത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ആചാര ലംഘനം നടന്നു എന്ന് പൊതുയോഗം അംഗീകരിച്ചത്. ആചാര ലംഘനം നടന്നതിനാൽ തന്ത്രി നിർദേശിച്ച പരിഹാര ക്രിയകൾ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടത്താനും പൊതുയോഗം അംഗീകാരം നൽകി. അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി നേരത്തെ ക്ഷേത്ര
ഉപദേശകസമിതി അറിയിച്ചിരുന്നു. കളഭാഭിഷേകത്തിനുശേഷം മാത്രമാണ് ഉച്ചപൂജക്കുള്ള നിവേദ്യം എഴുന്നള്ളിക്കുന്നത്. ഇതിനു ശേഷമേ സദ്യ പാടുള്ളൂവെന്നാണ് ആചാരം. ഇത് പാലിക്കാതെ സദ്യ വിളമ്പിയതാണ് ആചാര ലംഘനമായി കണ്ടെത്തിയിരുന്നത്. ഇതേ തുടർന്ന് അഭിപ്രായം ആരാഞ്ഞ് ദേവസ്വം ബോർഡ് തന്ത്രിക്ക് കത്ത് നൽകി. ഇതിനുള്ള മറുപടിയിൽ തന്ത്രി പരിഹാരക്രിയകൾ നിർദേശിക്കുകയും ചെയ്തു. ഇവ പള്ളിയോട സേവാ സംഘത്തിന്റെ ചെലവിൽ വൃശ്ചികം ഒന്നിന് മുമ്പ് തന്നെ നടത്തണമെന്നും നിർദേശം ഉയർന്നിരുന്നു.
നേരത്തെ പള്ളിയോട സേവാസംഘം ഭരണ സമിതി ഇത് അംഗീകരിച്ചിരുന്നില്ല. ആചാരം ലംഘിച്ചില്ല എന്നായിരുന്നു ഇവരുടെ നിലപാട്. ശ്രീകോലിൽ തന്ത്രിയുടെ നേതൃത്വത്തിൽ കളഭ അഭിഷേകത്തിനുള്ള കലശം പൂജ നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു പുറത്തു സദ്യ വിളമ്പിയത്.


