തിരുവല്ല – രാജ്യത്ത് ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഇവിടെ നിർമ്മിച്ച അടിപ്പാതകൾ നാട്ടുകാർക്കും യാത്രക്കാർക്കും മാത്രമല്ല ഇപ്പോൾ റെയിൽവേയ്ക്കും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. റെയിൽവേയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ പുതിയ പരീക്ഷണം കാട്ടുന്നതിനായി കോൺക്രീറ്റ് ബോക്സുകൾ പുറത്തു നിർമ്മിച്ച് റെയിൽവേ ലൈനിൻറെ അടിയിലേക്ക് ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തള്ളിക്കയറ്റുന്ന സംവിധാനമാണ് നടപ്പിലാക്കിയത്. ഇത് കുറ്റൂർ അടിപ്പാതയിൽ നടന്നപ്പോൾ ബോക്സുകൾ ഇരുത്തിപ്പോകുകയും ഇതിന് ആനുപാതികമായി പുതിയൊരു ബോക്സ് നിർമ്മിക്കേണ്ടിയും വന്നു. ഈ നിർമ്മാണ രീതിയാണ് കുറ്റൂർ അടിപ്പാതയിൽ വെള്ളക്കെട്ടിന് കാരണമായതേയെങ്കിൽ , ഇരുവള്ളിപ്രയിലും, തൈമറവുംകരയിലും തറനിരപ്പിനേക്കാൾ താഴ്ന്നു നിർമ്മിച്ചതാണ് ഇവിടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായത്. ജൂൺ മാസത്തിൽ മൂന്ന് തവണ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അടിപ്പാത വഴിയുള്ള ഗതാഗതം താറുമാറായിരുന്നു.
ആദ്യ വെള്ളപ്പൊക്കത്തിൽ റെയിൽവേ നേരിട്ട് കാവൽക്കാരെ ഏർപ്പെടുത്തിയിരുന്നുവെങ്കിൽ രണ്ടാം തവണത്ത് വെള്ളപ്പൊക്കത്തിൽ റെയിൽവേയുടെ പെട്രോളിങ് സംഘമാണ് നിരീക്ഷിച്ചിരുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വെള്ളപ്പൊക്കത്തിന് കരാർ തൊഴിലാളികളെയാണ് കാവൽ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. അടിപ്പാതയിൽ വെള്ളം കയറാതിരിക്കാനായി അലൂമിനിയം റൂഫിംഗ്, ഓടകൾ, വൺസൈഡ് വാൽവുകൾ, റോഡിന് കുറുകെ ഇരുമ്പ് കവേർഡ് ഡ്രെയിനേജ്, വെള്ളം വറ്റിക്കുന്നതിനൂള്ള മോട്ടോർ പമ്പ് സ്ഥാപിക്കൽ , വെള്ളം അടിപ്പാതയിൽ ഉയർന്നാൽ വാഹനങ്ങൾ കടന്നുപോകാതിരിക്കുക തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് നടന്നത്. ഏറ്റവും ഒടുവിലായി ആറുമാസം മുമ്പ് അടിപ്പാതയുടെ തറയുടെ കോൺക്രീറ്റുകൾ ഇളക്കി കമ്പികൾ നിരത്തി വാട്ടർപ്രൂഫ് കോൺക്രീറ്റ് ചെയ്യുകയും കാറുകൾ ഉൾപ്പെടെ കടന്നു പോകുന്നതിനായി അടിപ്പാതയുടെ വശത്തുള്ള ഫുട്പാത്തിന്റെ വീതി കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ തുടർച്ചയായിഉണ്ടാവുന്നവെള്ളപ്പൊക്കത്തിൽ ഈ പരീക്ഷണങ്ങൾ ഒന്നും വിജയം കണ്ടില്ല. ഗതാഗത തിരക്കേറിയ ഈ റോഡുകളിൽ ചെറിയ വെള്ളപ്പൊക്കം പോലും ഇവിടുത്തെ ഗതാഗത സംവിധാനത്തെ ഗുരുതരമായ ബാധിക്കാൻ തുടങ്ങിയതോടുകൂടി റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷണം റെയിൽവേ നടത്താൻ പോകുന്നത്.
റെയിൽവേ അടിപ്പാതയ്ക്ക് പുറത്തായി വലിയ കിണറുകൾ സ്ഥാപിച്ച് അടിപ്പാതയ്ക്ക് ഉള്ളിലെ വെള്ളം ഓട വഴി ഈ കിണറുകളിലേക്ക് എത്തിക്കുകയും ഈ കിണറ്റിൽ നിന്നും വെള്ളം പുറത്തേക്ക് അടിച്ചു കളയുന്ന രീതിയാണ് പുതിയ പരീക്ഷണ പണിയിൽ ഉള്ളത്.
പുതിയ പരീക്ഷണ പണി കൊണ്ടും അടിപ്പാതയിലെ വെള്ളക്കെട്ട് പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസമില്ലെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാണ്കാണേണ്ടതെന്നും പൊതുപ്രവർത്തകൻ വി . ആർ രാജേഷ് പറഞ്ഞു. റെയിൽവേയ്ക്ക് ചെയ്യാവുന്നതും മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാതെ പരിഹരിക്കാവുന്ന ചില നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്.
1- വെള്ളപ്പൊക്ക കാലത്ത് ഇവിടെ കാവൽക്കാരെ നിയമിക്കുന്നുണ്ട്. ഈ സാഹചര്യം ഉള്ളതിനാൽ വെള്ളപ്പൊക്ക സമയത്ത് പഴയ ലെവൽ ക്രോസുകൾ പ്രയോജനപ്പെടുത്തി ഇതുവഴി ഈ സമയങ്ങളിൽ ഗതാഗതം താൽക്കാലികമായി ഉപയോഗപ്പെടുത്താവുന്നതാണ്
2- റെയിൽവേ അടിപ്പാതയിലേക്ക് വെള്ളം കയറി വരാൻ സാധ്യതയുള്ള ഭാഗം ശക്തമായി ബലപ്പെടുത്തുകയും വെള്ളം ഒഴിഞ്ഞുമാറേണ്ട ചാലുകൾ വൃത്തിയാക്കുകയും ചെറിയ ഷട്ടറുകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാം.
3- അടിപ്പാതയിലെ കോൺക്രീറ്റ് ബോക്സുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അഞ്ച് അടി ഉയർത്തിയാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരം കാണാം.
4- മേൽപ്പാലം നിർമ്മിക്കുക. ഇത്രയും ആവശ്യങ്ങൾ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി രാജേഷ് പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ
കുറ്റൂർ റെയിൽവേ അടിപാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി റെയിൽവേ എൻജിനീയറുടെ നേതൃത്വത്തിൽ സ്ലാബുകൾ ഇളക്കി പരിശോധന നടത്തുന്നു.


