തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീർഥാടന കാലത്തും മാസപൂജ സമയത്തും ശബരിമലയിലും പരിസരത്തും പൂർണമായ ശുദ്ധജലവിതരണം ഉറപ്പുവരുത്തുന്ന സീതത്തോട് – നിലയ്ക്കൽ കുടിവെള്ള പദ്ധതി പ്രവർത്തനസജ്ജമായി. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 11ന് നിലയ്ക്കൽ ദേവസ്വം ബോർഡ് നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ പദ്ധതി നിർവഹിക്കും. റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ അധ്യക്ഷത വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പത്തനംതിട്ട എം.പി ആന്റോ ആന്റണി, കോന്നി എം.എൽ.എ ജനീഷ് കുമാർ എന്നിവർ പങ്കെടുക്കും. പദ്ധതി നടപ്പാകുന്നതോടെ ശബരിമലയിൽ നടതുറക്കുന്ന സമയങ്ങളിൽ ടാങ്കർ ലോറി മുഖേന നടന്നു വന്നിരുന്ന കുടിവെള്ള വിതരണ സംവിധാനം പൂർണമായും ഒഴിവാക്കാൻ സാധിക്കും.
ശബരിമല നിലയ്ക്കൽ ബേസ് ക്യാംപിനും സീതത്തോട് ഗ്രാമപഞ്ചായത്തിനും പെരുനാട് ഗ്രാമപഞ്ചായത്തിലെ പ്ലാപ്പള്ളി–ളാഹ പ്രദേശങ്ങൾക്കും ആവശ്യമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന നബാർഡ് സഹായത്തോടെയുള്ള പദ്ധതി, 120 കോടി രൂപയുടെ ഭരണാനുമതിയിൽ, 84.38 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. കടുത്ത കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന സീതത്തോട്, പെരുനാട് പഞ്ചായത്തുകൾക്കും കുടിവെള്ളത്തിനായി കാട്ടാരുവികളെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന അട്ടത്തോട്, ളാഹ പ്രദേശവാസികൾക്കും സ്ഥിരമായ ജലവിതരണം ഉറപ്പാക്കാൻ പദ്ധതി വഴി കഴിയും.13 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ആധുനിക ജല ശുദ്ധീകരണശാല, ഒൻപതു മീറ്റർ വ്യാസമുള്ള കിണർ, 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണികൾ, 22.5 കിലോമീറ്റർ നീളമുള്ള പമ്പിങ് ലൈൻ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
What do you feel about this post?
Like
Love
Happy
Haha
Sad

