പത്തനംതിട്ട – സന്നിധാനത്തെ സ്വർണ്ണ കൊള്ള വിവാദമുൾപ്പടെയുള്ള സംഭവങ്ങൾക്ക് പിന്നിൽ ശബരിമലയുടെ പവിത്രത തകർക്കാനുള്ള ചിലരുടെ ഗൂഡ ശ്രമങ്ങളാണെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്താനും അന്വേഷണ ഉദ്യോഗസ്ഥർ ആരായിരിക്കണം എന്ന് തീരുമാനിക്കാനും അന്വേഷണ റിപ്പോർട്ട് നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചത് ഭരണകൂടത്തിൽ വിശ്വാസമില്ലാത്തതിനാലാണ്. 2022 ൽ തന്നെ സ്വർണ്ണ കൊള്ളയെപ്പറ്റി അറിയാമായിരുന്ന ദേവസ്വം ബോർഡും സർക്കാരും കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റകൃത്യം ചെയ്തവരെ സംരക്ഷിക്കാൻ അതീവ ജാഗ്രത പുലർത്തുകയാണ് ചെയ്തത്. 2025 ൽ വീണ്ടും ശിൽപ്പങ്ങൾ സ്വർണ്ണം പൂശാൻ വേണ്ടി എന്ന് പറഞ് കൊടുത്തയച്ചതും മഹസറിൽ ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയതും കൊടിയ വഞ്ചനയാണ്. അധികാരത്തിലിരിക്കുന്ന ഭരണകൂടത്തിൻ്റെ സമ്മർദം അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യത കൂടുതലാണെന്നും, ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡൻ്റും അംഗങ്ങളും രാജിവച്ച് അന്വേഷണം നേരിടണമെന്നും പത്തനംതിട്ട എം പി ആൻ്റോ ആൻ്റണി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രഫ. സതീഷ് കൊച്ചു പറമ്പിൽ, കെ പി സി സി പ്രസിഡൻ്റ് അഡ്വ പഴകുളം മധു , ഡി സി സി വൈസ് പ്രസിഡൻ്റ് മാരായ അഡ്വ. കെ സുരേഷ് കുമാർ, സാമുവേൽ കിഴക്ക് പുറം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


