പത്തനംതിട്ട – ഇടത് മുന്നണി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ബി എം എസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സമരപരിപാടികളുടെ ആദ്യ ഘട്ടം എന്ന നിലയിൽ “ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ദേശീയ തൊഴിലാളി ദിനവും വിശ്വകർമ്മ ദിനവുമായ നാളെ മുതൽ, ബി എം എസ് സ്ഥാപകനായ ദത്തോപാന്ത് ടെഗ്ഡിജിയുടെ സ്മൃതി ദിനമായ ഒക്ടോബർ14 വരെയുള്ള ദിവസങ്ങളിൽ, പഞ്ചായത്ത് തലത്തിൽ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിക്കും. നാളെ പത്തനംതിട്ട ജില്ലയിലെ 14 പഞ്ചായത്തുകളിൽ ‘കാൽനട പ്രചരണ ജാഥകൾ നടക്കുമെന്ന് ബി എം എസ് സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശീയ തലത്തിൽ അനുഭവപ്പെടുന്നതിൻ്റെ 5 ഇരട്ടി വിലവർദ്ധനവാണ് നിത്യോപയോഗ സാധനങ്ങൾക്ക് കേരളത്തിൽ അനുഭവപ്പെടുന്നതെന്ന് സിബി വർഗ്ഗീസ് അഭിപ്രായപ്പെട്ടു.. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് 17 ലോക്കപ്പ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും, എംപ്ലോയി മെൻ്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക നിയമനങ്ങൾ അട്ടിമറിച്ച് 1 ലക്ഷത്തി 80 ആയിരത്തിൽ പരം പാർട്ടി ബന്ധുക്കളെ നിയമിച്ചതായും അദേഹം ആരോപിച്ചു. തൊഴിലാളി വർഗ്ഗത്തിൻ്റെ പേരിൽ അധികാരത്തിലെത്തിയ ഇടത് സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ ജനദ്രോഹ നയങ്ങൾ തുറന്ന് കാട്ടിക്കൊണ്ട് കാൽനട പ്രചരണ ജാഥയെ വലിയൊരു ജനസമ്പർക്ക പരിപാടിയാക്കി മാറ്റാനാണ് ബിഎംഎസ് ലക്ഷ്യമിടുന്നത്.


