മരണത്തെ തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിൽ കയറി അയൽവാസി ഓട്ടുവാർപ്പും ഉരുളിയും മോഷ്ടിച്ചു വിറ്റു : പ്രതിയെ തൂക്കി പെരുമ്പെട്ടി പോലീസ്

Crime
Print Friendly, PDF & Email

മല്ലപ്പള്ളി – മരണം നടന്നതിനെ തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ഓട്ടുവാർപ്പും ഉരുളിയും മോഷ്ടിച്ച പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടങ്ങൽ കൂട്ടുങ്കൽ വീട്ടിൽ കെ.ആർ.രഞ്ജിത്ത് (36) ആണ് പിടിയിലായത്. മണിമല മൂലേപ്ലാവ് മാളിയേക്കൽ വീട്ടിൽ നിന്നും കോട്ടാങ്ങൽ പനച്ചിക്കപ്പടി വെള്ളിക്കര വീട്ടിൽ താമസിക്കുന്ന ബേബി ജോസഫിന്റെ ഭാര്യ ജ്യോതിയുടെ വീട്ടിൽ നിന്നുമാണ് ഒരു വലിയ ഓട് വാർപ്പും ഇന്റാലിയത്തിൽ നിർമിച്ച ഉരുളിയും മോഷ്ടിച്ചത്.

പ്രതി അയൽവാസിയും ഈ വീടുമായി സഹകരണമുള്ളയാളുമാണ്. മണിമലയിൽ തയ്യൽക്കട നടത്തുന്ന ജ്യോതി ഭർത്താവും മക്കളുമൊത്തായിരുന്നു താമസിച്ചു വന്നത്. ഭർത്താവ് ജൂലൈ 25ന് മരിച്ചു. മക്കളിൽ ഒരാൾ ഹൈദരാബാദിലും അടുത്തയാൾ ഇംഗ്ലണ്ടിലും ജോലി ചെയ്യുകയാണ്. ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് താമസം. മരണം കഴിഞ്ഞ് എട്ടാം ദിവസം മണിമലയിലെ വീട്ടിലേക്ക് ഇവർ പോയി. 41ആം ദിനത്തിലെ മരണാനന്തര ചടങ്ങുകൾ നാളെ നിശ്ചയിച്ചിട്ടുള്ളതിനാൽ ഭർത്താവിന്റെ അനുജനുമൊത്ത് ഒന്നിന് രാവിലെ 11 ന് കോട്ടാങ്ങലിലെ വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

പ്രതി വീടിന്റെ ഓട് പൊളിച്ചു കയറി സീലിങിൽ ചവിട്ടിയപ്പോൾ അത് പൊളിഞ്ഞു വീണു. ഇയാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ജ്യോതിയും ബന്ധുവും ഹാളിൽ കയറുമ്പോൾ രക്തം കിടപ്പുണ്ടായിരുന്നു. പരിഭ്രമിച്ചു പോയ ഇവർ അയൽവാസിയെ ഫോണിൽ വിളിച്ചു. മോഷണം നടന്നതായി സംശയിച്ചതിനാൽ പെരുമ്പെട്ടി പോലീസിലും വിവരം അറിയിച്ചു.
വീടിനകം പരിശോധിച്ചപ്പോൾ അടുക്കള തുറന്നു കിടക്കുന്നത് കണ്ടു. പാചകത്തിന് ഉപയോഗിച്ചിരുന്ന വലിയ ഓട് നിർമിതമായ വാർപ്പ് പാതകത്തിനടിയിൽ വച്ചിരുന്നത് കാണാനില്ലായിരുന്നു. ഇന്റലിയത്തിൽ നിർമ്മിച്ച ഉരുളിയും നഷ്ടപ്പെട്ടിരുന്നു. ആകെ 30,000 രൂപയുടെ നഷ്ടം സംഭവിച്ചു.

വിവരമറിഞ്ഞ് പെരുമ്പട്ടി പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധർ, പോലീസ് ഫോട്ടോഗ്രാഫർ എന്നിവരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

റാന്നി,മണിമല,ചുങ്കപ്പാറ,എരുമേലി എന്നിവിടങ്ങളിലെ ആക്രിക്കടകളിലും മറ്റും അന്വേഷണം നടത്തി. എരുമേലിയിൽ എരുമേലി തെക്ക് താഴത്ത് വീട്ടിൽ മുഹമ്മദ് സാലി എന്നയാളുടെ ആക്രിക്കടയിൽ രഞ്ജിത്ത് ഉരുളി വിറ്റതായി പോലീസ് കണ്ടെത്തി. ഓഗസ്റ്റ് 25ന് ഇയാൾ തന്റെ വീട്ടിലേതാണെന്ന് പറഞ്ഞ് ഉരുളി വിൽക്കാൻ കൊണ്ടുവന്നതായി കടയുടമ പോലീസിന് മൊഴിനൽകി. തുടർന്ന് പോലീസ് ഉരുളി സാക്ഷിയെ കാണിച്ച് തിരിച്ചറിഞ്ഞു.

പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കോട്ടാങ്ങലിലെ വീടിനു സമീപത്ത് നിന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ എത്തിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച ഇയാളെ തുടർന്ന് ആക്രിക്കടയിൽ എത്തിച്ചു തെളിവെടുത്തു. പോലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *