മേയ് പത്തിന് പുലർച്ചെ ജമ്മു-കശ്മീരിലെ ഉധംപുർ എയർബേസിനുനേരേ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി കോർപ്പറൽ വരുണിന് വലതുകൈ നഷ്ടമായത്. രണ്ടരവർഷമായി ഉധംപുർ എയർബേസിലെ സ്റ്റേഷൻ മെഡി കെയർ സെന്ററിൽ മെഡിക്കൽ അസിസ്റ്റന്റാണ് വരുൺ. പുലർച്ചെയോടെയായിരുന്നു പാക് ആക്രമണം. ആ സമയം വരുണിനൊപ്പം ജോലിചെയ്തിരുന്ന രാജസ്ഥാൻ സ്വദേശി സർജന്റ് സുരേന്ദ്രകുമാർ മോഗ ആക്രമണത്തിൽ വീരമൃത്യുവരിച്ചു. ഉധംപുരിലെ കമാൻഡോ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരുൺ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. പരിക്കേറ്റ വലതുകൈ ശസ്ത്രക്രിയയിലൂടെ അടിയന്തരമായി നീക്കംചെയ്തു. മൂന്നുമാസത്തെ ആശുപത്രിവാസം. തുടർന്ന് പുണെയിലെ ആർട്ടിഫിഷ്യൽ ലിംഫ് സെന്ററിലേക്ക്. കഴിഞ്ഞയാഴ്ചയാണ് കൃത്രിമകൈ വെച്ചുപിടിപ്പിച്ചത്. വരുണിനെ കാണാൻ കഴിഞ്ഞദിവസം എയർഫോഴ്സ് മേധാവി എയർ മാർഷൽ അമർ പ്രീത് സിങ് ആർട്ടിഫിഷ്യൽ ലിംഫ് സെന്ററിൽ എത്തിയിരുന്നു. പിന്നാലെ എയർഫോഴ്സ് തന്നെയാണ് വരുണിന്റെ അതിജീവന വിവരം പുറത്തുവിട്ടത്.
പുന്നപ്ര തെക്കേപ്പുരയ്ക്കല്‍ ശശിധരന്റെയും പരേതയായ രത്‌നകുമാരിയുടെയും മകനാണ് വരുണ്‍. സഹോദരന്‍ വിവേക് കുമാര്‍ എഞ്ചിനീയറാണ്. ഭാര്യ കണ്ണൂര്‍ പിലാത്തറ സ്വദേശി അഞ്ജു, മകന്‍ വിഹാൻ


