തിരുവനന്തപുരം :- കേരളത്തിലെ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധനവിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് പണിമുടക്ക് ആരംഭിക്കുന്നത്. സംയുക്ത സമര സമിതിയാണ് പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയായിലെത്തിയിരുന്നില്ല. ചർച്ചയ്ക്കു പിന്നാലെ ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കിൽ നിന്നു പിൻമാറിയിരുന്നു. എന്നാൽ മറ്റ് സംഘടനകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
ദീർഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും അതേപടി പുതുക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ഉയർത്തുക, ഇ ചലാൻ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ് ഉടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സർവീസ് നിർത്തിവയ്ക്കുന്നതെന്ന് കോഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ് കുമാർ കരുവാരത്ത്, കൺവീനർമാരായ പികെ പവിത്രൻ, കെ വിജയൻ എന്നിവർ അറിയിച്ചു.


