പത്തനംതിട്ട : പതിനേഴുകാരൻ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലിട്ടു, പോലീസിന്റെ റിപ്പോർട്ടിൽ ഉടമയ്ക്ക് 10,000 രൂപ പിഴയിടുകയും, ആശുപത്രിയിൽ 3 ദിവസത്തെ സാമൂഹിക സേവനം നിർദേശിക്കുകയും ചെയ്ത് മോട്ടോർ വാഹനവകുപ്പ്. കുട്ടികൾക്ക് വാഹനങ്ങൾ ഓടിക്കാൻ അനുവദിച്ചു നൽകുന്നവർക്കെല്ലാം മുന്നറിയിപ്പാകുകയാണ് ഈ നടപടി.
പതിനേഴുകാരൻ മണ്ണുമാന്തിയന്ത്രവും ടിപ്പറും ഓടിക്കുകയും ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ തിരുവല്ല ജോയിന്റ് ആർ ടി ഓ, വാഹനങ്ങളുടെ ഉടമയ്ക്ക് 10,000 രൂപ പിഴയിടുകയും ഗവണ്മെന്റ് ആശുപത്രിയിൽ മൂന്ന് ദിവസത്തെ സാമൂഹിക സേവനം ഉത്തരാവുകയും ചെയ്തു.തിരുവല്ല കവിയൂർ പടിഞ്ഞാറ്റുശ്ശേരി കാട്ടാശ്ശേരി കുഞ്ഞുമോൻ ആണ് ശിക്ഷണനടപടികൾക്ക് വിധേയനായത്.
മറ്റൊരു കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി വന്നതിനെതുടർന്ന് തിരുവല്ല പോലീസ് കുറ്റപ്പുഴ സ്വദേശിയായ പ്ലസ് ടൂ വിദ്യാർത്ഥിയോട് ഈമാസം 12 നാണ് പരാതി സംബന്ധിച്ച വിവരങ്ങൾ തിരക്കിയറിഞ്ഞത്. ഇതിനിടെയാണ് ജെ സി ബിയും ടിപ്പറും ഓടിച്ചതും, ദൃശ്യങ്ങൾ റീൽസ് ആയി സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ടതും കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന്, തിരുവല്ല പോലീസ് വീഡിയോ പരിശോധിക്കുകയും, ഉടമയ്‌ക്കെതിരെ കർശന നിയമനടപടിക്കായി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് അന്നുതന്നെ തിരുവല്ല ജോയിന്റ് ആർ ടി ഒയ്ക്ക് അയക്കുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷ് ആണ് റിപ്പോർട്ട് അയച്ചത്. സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്ന കുറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി സ്വീകരിച്ചത്.
കാര്യങ്ങൾ വിശദമായി അന്വേഷിച്ചതുപ്രകാരം, ജോയിന്റ് ആർ ടി ഓ, വാഹനങ്ങൾ കുട്ടിക്ക് ഓടിക്കാൻ അനുവദിച്ചതിന്റെ പേരിൽ കുറ്റക്കാരനെന്ന് കണ്ട് ഉടമയ്ക്ക് പിഴയും സാമൂഹിക സേവനവും 14 ന് ഉത്തരവാകുകയായിരുന്നു. തിരുവല്ല കുറ്റൂർ ഭാഗത്ത് മണ്ണെടുക്കുന്ന സ്ഥലത്താണ് വാഹനങ്ങൾ ഉടമയുടെ അനുവാദത്തോടെ 17 കാരൻ ഓടിച്ചത്. നടപടി വന്നതോടെ കുട്ടി വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്യുകയും ചെയ്തു.


