പത്തനംതിട്ട – ഇമെയിൽ, വാട്‌സാപ്പ് അടക്കമുള്ള നവമാധ്യമ ആശയ വിനിമയ സംവിധാനങ്ങളുടെ കടന്നുവരവ്, ബന്ധങ്ങൾക്കിടയിലെ ദൂരവും സമയവും കുറയ്ക്കുമ്പോൾ തപാലിലേക്ക് ചുവടു മാറ്റി ഒരു പരീക്ഷണം നടത്തുകയാണ് മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാദ്ധ്യാപിക ലൂസി ടീച്ചർ. വിദ്യാലയ വിശേഷങ്ങൾ കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാൻ ഇൻലന്റിൽ കത്ത് എഴുതുകയാണ് ലൂസി ടീച്ചർ.
ആദ്യ ഘട്ടത്തിൽ പത്താം ക്ലാസ് കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇൻലന്റിൽ കത്തയക്കുന്നത്. അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയ്‌ക്കൊപ്പം ബോധന നിലവാരം വളർത്തിയെടുത്ത് മൊബൈൽ ഗെയിമുകളിലും ലഹരി ഉൽപ്പന്നങ്ങളിലും നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിന് കൂട്ടായ കൈകോർക്കൽ എന്ന സന്ദേശം കൂടി കത്തിന്റെ ഉള്ളടക്കത്തിലുണ്ട്. കത്തുകളും, ആശംസാ കാർഡുകളും തപാൽ വഴി കൈകളിൽ എത്തുമ്പോഴുണ്ടാകുന്ന സന്തോഷം നവ മാധ്യമ സന്ദേശങ്ങൾക്ക് നൽകാനാകില്ല എന്നതാണ് സത്യം. പക്ഷെ പുതു തലമുറക്ക് ഇത് അന്യമാണ്. നവമാദ്ധ്യമങ്ങളിലെ സന്ദേശങ്ങളിൽ ഒട്ടു മിക്കതും ഫോർവേഡഡ് സന്ദേശങ്ങളാണ്. സ്‌കൂൾ വിശേഷങ്ങൾ ഇൻലൻഡിലൂടെ വീടുകളിലെത്തുന്നത് കത്തുകളുടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പ്രേരണ കൂടിയാകുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ രീതി പിന്തുടർന്നാൽ നന്നാകുമെന്നും ലൂസി ടീച്ചർ പറയുന്നു.


