പത്തനംതിട്ട – മൂന്നര വയസ്സുകാരിയെ മടിയിരുത്തി ലൈംഗികാതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി. ജോൺസൺ(23) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. 12 ന് വൈകിട്ട് നാലിനും 5.30 നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന്, ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പോലീസ്, അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്, തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണു ബി എൻ എസിലെയും, പോക്‌സോയിലെയും, ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിയെ പറ്റിയുള്ള അന്വേഷണത്തിൽ വീട്ടിൽ നിന്നും ഉടനടി കണ്ടെത്തി പിടികൂടി സ്‌റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് 13 ന് വൈകിട്ട് 3 ന് അറസ്റ്റ് രേഖപ്പെടുത്തി. വീഡിയോ കാളിലൂടെ കുട്ടിയെ പ്രതിയെ കാണിച്ച് തിരിച്ചറിഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയുടെ ഓട്ടോറിക്ഷ ശാസ്ത്രീയ അന്വേഷണസംഘം പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും നടത്തി, മറ്റു നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുനാട് എസ് എച്ച് ഓ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ രവീന്ദ്രൻ, എ എസ് ഐ, സണ്ണി, എസ് സി പി ഓ ഷിന്റോ, സി പി ഓമാരായ അഖിൽ, അരുൺ, സേതു എന്നിവരാണ് ഉണ്ടായിരുന്നത്.


