തിരുവനന്തപുരം: രാജ്യത്തിന്റെ വികസന കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ സാധിക്കുന്ന വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്ന ചടങ്ങിന് തുടക്കമായി. രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു. ഇപ്പോൾ ഉദ്ഘാടന പ്രസംഗത്തിനായി വേദിയിലെത്തി.
പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നൽകിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തിൽ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മൾ നേടി എന്ന് വ്യക്തമാക്കി. തൻ്റെ പ്രസംഗത്തിൽ എവിടെയും ഉമ്മൻചാണ്ടിയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചില്ല.


