ന്യൂഡൽഹി – കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാമിൽ എത്തി. ശ്രീനഗറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് എത്തിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിനോദസഞ്ചാരികളെയും അദ്ദേഹം സന്ദർശിച്ചു.

അതീവ സുരക്ഷയോടെ ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം പഹൽഗാമിൽ എത്തിയത്. മുതിർന്ന ഉദ്യോഗസ്ഥരെ സന്ദർശിച്ച് വിശദമായ ചർച്ച നടത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേരും എന്നാണറിയുന്നത്.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ശ്രീനഗറിൽ എത്തിയ അമിത് ഷാ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പഹൽഗാം, അനന്തനാഗ് മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഭീകരർക്കായുള്ള തെരച്ചിലും പുരോഗമിക്കുകയാണ്. സമാധാനം തല്ലിക്കെടുത്തുന്ന ഭീകരാക്രമണത്തിനെതിരെ ജമ്മുവിലെയും കശ്മീരിലെയും ജനങ്ങൾ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരിക്കുകയാണ്. പാകിസ്താന്റെ പതാക കത്തിച്ചും ഒമർ അബ്ദുള്ള സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുമാണ് ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തുന്നത്.


