ദേ.. കിടക്കുന്നു പീസ് പീസായി ; വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: വർക്കല പാപനാശം കടൽത്തീരത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു. നേരത്തെ അപകടമുണ്ടായ സ്ഥലത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പഠനാവശ്യങ്ങള്‍ക്കായാണ് പഠനത്തിനായി സ്ഥാപിച്ച ഫ്ലോട്ടിം​ഗ് ബ്രിഡ്ജാണ് ഇപ്പോൾ ഒടിഞ്ഞത്. ശക്തമായ തിരയിൽ മൂന്നായി തകരുകയായിരുന്നു. NITയുടെ നേതൃത്വത്തിൽ പഠനത്തിന് വേണ്ടിയായിരുന്നു ഇവിടെ വീണ്ടും ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ തിരയിൽ ഇത് മൂന്നായി.

കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനായിരുന്നു പാപനാശം തീരത്ത് സ്ഥാപിച്ച ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് ആദ്യം തകർന്നത്. അന്ന് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് കടലില്‍വീണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പാലം പൊളിച്ചുനീക്കുകയും ചെയ്തു. ഡിടിപിസിയും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും സംയുക്തമായി സ്വകാര്യ സംരംഭകര്‍ മുഖേനയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്.

ബ്രിഡ്ജിന്റെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി കോഴിക്കോട് എന്‍ഐടിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്‍ഐടി വിദഗ്ധരെ കാണിക്കാനെന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ബലിമണ്ഡപത്തിന് സമീപം ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ നിര്‍മാണം നടത്തിയിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് ബ്രിഡ്ജ് വേര്‍പെട്ടുപോയിരുന്നു. തിരക്കേറിയ പാപനാശത്തുനിന്ന് ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *