റാന്നി: വില്പനക്കായി കഞ്ചാവ് കൈവശം വെച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മന്ദമരുതിയിൽ എസ്.എച്ച്.ഓ ജിബു ജോണിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിവരവേ ആറു ഗ്രാമോളം കഞ്ചാവുമായി എരുമേലി നേർച്ചപ്പാറ ഫാത്തിമ സദനം വീട്ടിൽ പോൾവിൻ ജോസഫ് (21) പിടിയിലായി. പോലീസ് സംഘത്തിൽ എസ്.ഐ. കെ.ജി. കൃഷ്ണകുമാർ, എസ്.സി.പി.ഓ പ്രസാദ്, സി.പി.ഓമാരായ ജിനു, ഗോകുൽ കണ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വലിയപതാൽ തോമ്പികണ്ടം വെള്ളിക്കര വീട്ടിൽ വി.എസ്.ബാബു (62 )വിനെ എട്ടു ഗ്രാം കഞ്ചാവുമായി പിടികൂടി. ചേത്തക്കൽ വലിയപതാൽ റോഡ് വക്കിൽ വിൽപ്പനക്കായി കഞ്ചാവുപൊതിയുമായി നിൽക്കുമ്പോഴാണ് പിടികൂടിയത്. എസ്.ഐ വി.പി. സുഭാഷ്, എസ്.സി.പി.ഓമാരായ അനന്തകൃഷ്ണൻ, ജോൺസി, നെൽസൺ മാത്യു, ശ്യാം മോഹൻ, സി.പി.ഓ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസിനെക്കണ്ട് കഞ്ചാവ് പൊതി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഇയാൾ വലിച്ചെറിഞ്ഞു. ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.


