കൊല്ലം: പ്രായപരിധിയിൽ ആർക്കെങ്കിലും ഇളവ് കൊടുക്കാൻ സംസ്ഥാന പാർട്ടിയിൽ നിർദേശമുണ്ടായിട്ടില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് തോമസ് ഐസക്. അത്തരത്തിലുള്ള നിർദേശമൊന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ കാര്യം പാർട്ടി കോൺഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ട കാര്യമാണെന്നും തോമസ് ഐസക് മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
ആർക്കും ഇളവ് കൊടുക്കാനുള്ള നിർദ്ദേശം പാർട്ടിയിൽ നിന്നില്ല. മുഖ്യമന്ത്രിയുടേത് പാർട്ടി കോൺഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ട വിഷയമാണ്. അദ്ദേഹം ആ ഘടകങ്ങളിൽ അംഗമാണ് താനും. സംസ്ഥാന ഘടകത്തിൽ ആർക്കും അത്തരത്തിൽ ഇളവ് ഉണ്ടാകില്ലെന്നത് പാർട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതൊന്നും ആരും ചർച്ച ചെയ്യുന്നുമില്ല എന്നതാണ് വാസ്തവം. – തോമസ് ഐസക് പറഞ്ഞു.
അതേസമയം സർക്കാരിലും പാർട്ടിയിലുമുള്ള പോരായ്മകൾ കണ്ടെത്തി തിരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഐസക് പറഞ്ഞു. പോരായ്മകൾ കണ്ടെത്തി അത് തിരുത്താൻ സർക്കാരിൽ മാത്രമല്ല പാർട്ടിയിലും ഞങ്ങൾ ശ്രമിക്കുകയാണ്. ആ ശ്രമങ്ങൾ നല്ല തോതിൽ വിജയിക്കുന്നുമുണ്ട്. ഇപ്പോൾ പെൻഷൻ കുടിശ്ശികയൊന്നുമില്ലല്ലോ. എല്ലാം കൊടുത്തില്ലേ. ഇനി കൊടുക്കാനുണ്ടെങ്കിൽ അത് കൊടുക്കുകയും ചെയ്യും. കൂടുതൽ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്ത് ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരും.- ഐസക് കൂട്ടിച്ചേർത്തു.


