ന്യൂയോർക്ക് – മുൻ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥനും, ഇന്ത്യൻ വംശജനുമായ കശ്യപ് പട്ടേൽ ( കാഷ് പട്ടേൽ ) ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ( എഫ്.ബി.ഐ ) ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്ത്യൻ ആദ്ധ്യാത്മിക ഗ്രന്ഥമായ ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് കാഷ് സ്ഥാനമേറ്റെടുത്തത് എന്നത് ലോകമാകമാനമുള്ള മാധ്യമങ്ങൾക്ക് വാർത്തയായി. എഫ്.ബി.ഐ യെ നയിക്കുന്ന ആദ്യത്തെ ഇന്ത്യൻ – അമേരിക്കൻ വംശജനാണ് അദ്ദേഹം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഇന്ത്യയിലും മറ്റു രാജ്യങ്ങളിൽ ചെല്ലുമ്പോൾ അതാത് രാജ്യങ്ങളുടെ മതം സ്വീകരിക്കുകയും അതിലേക്കൊക്കെ മാറുകയും ചെയ്‌യുന്ന ചെയ്യുന്ന മനുഷ്യർക്ക് കശ്യപ് പട്ടേൽ മാതൃകയാണ്. ജനിച്ചത് അമേരിക്കയിൽ ആണെങ്കിലും മാതൃ സംസ്കാരം ഇന്ത്യൻ ആണെന്ന് പറയുന്നതിലും പ്രകടിപ്പിക്കുന്നതിലും അദ്ദേഹത്തിന് അഭിമാനം തന്നെയാണെന്നത് പ്രത്യേകം ഓർക്കണം. അതുകൊണ്ടുതന്നെയാകണം അദ്ദേഹത്തിന് ഈ പദവി ലഭ്യമായതും.

എഫ്.ബി.ഐ യുടെ ഒൻപതാമത്തെ ഡയറക്ടറാണ് കാഷ് പട്ടേൽ. സത്യപ്രതിജ്ഞാ ചടങ്ങിൽ എഫ്.ബി.ഐ യിൽ അദ്ദേഹത്തിനുണ്ടായിരുന്ന പിന്തുണ എടുത്തു പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപ് നിയമനത്തെ പ്രശംസിക്കാനും മറന്നില്ല. ‘അദ്ദേഹത്തെ നിയമിക്കുന്നതിനുള്ള കാരണം ഏജന്റുമാർക്കിടയിൽ അദ്ദേഹത്തിനുള്ള ബഹുമാനമാണ്. ആ സ്ഥാനത്ത് എക്കാലവും അദ്ദേഹം മികച്ച തലവനായി തുടരും’ ട്രംപ് പ്രതീക്ഷ പങ്കുവച്ചു. രാജ്യത്തിനകത്തെ ട്രംപിനെതിരെയുള്ള ഗൂഡാലോചനകൾ മണത്തറിയാനും ഇതുവഴി അദ്ദേഹത്തിനാകുമെന്നും കരുതപ്പെടുന്നു.

വ്യാഴാഴ്ചയാണ് സെനറ്റ് കാഷ് പട്ടേലിനെ തിരഞ്ഞെടുത്തത്. 51 വോട്ടിൻറെ ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസും ലിസ മുർകോവ്സ്കിയും നിയമനത്തെ എതിർക്കുന്നതിൽ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു. ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായ കാഷ് പട്ടേൽ യുഎസ് രഹസ്യാനേഷണ ഏജൻസി സിഐഎയുടെ തലപ്പത്ത് എത്തുമെന്നു സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് എഫ്ബിഐ ഡയറക്ടറായി നിയമനം. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവമായിരുന്നു. റിച്ച്മണ്ട് സർവകലാശാലയിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽനിന്നു രാജ്യാന്തര നിമയത്തിൽ ബിരുദവും നേടിയിട്ടുണ്ട്.



