പത്തനംതിട്ട – റാന്നി പഴവങ്ങാടി തേറിട്ടമട മണ്ണൂരെത്തു വീട്ടിൽ റീന (35) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് മനോജ് എബ്രഹാമി(48)നെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വൺ ജഡ്ജി ജി.പി. ജയകൃഷ്ണൻ ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച കോടതി, രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടികൾക്ക് നൽകണം. പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
അന്യായ തടസം ചെയ്തതിന് ഒരു മാസത്തെ തടവും 500 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ വസ്തുവിൽ നിന്നും ഈടാക്കാൻ വാറന്റ് ഉത്തരവാകുന്നതിനും വിധിന്യായത്തിൽ സൂചിപ്പിക്കുന്നു. 2014 ഡിസംബർ 28 നാണ് സംഭവം. റീനയ്ക്ക് വന്ന ഫോൺ കോളിനെ ചൊല്ലി ഇരുവരും വഴക്കുണ്ടായി. വാർഡ് അംഗം ഇടപെട്ട് പരിഹരിച്ചുവെങ്കിലും അർദ്ധരാത്രി വീണ്ടും തർക്കമുണ്ടായി. ഇതിന്റെ പേരിൽ ഇയാൾ റീനയെ മർദ്ദിച്ചു. ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാർ പോർച്ചിൽ വച്ച് ഇഷ്ടിക കൊണ്ടെറിഞ്ഞു. തുടർന്ന് ബലമായി പിടിച്ചുനിർത്തി വീൽ സ്പാനർ കൊണ്ട് അടിച്ചു. മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിച്ചു. ശേഷം പോർച്ചിൽ കിടന്ന ഓട്ടോറിക്ഷയുടെ മിററിനു താഴെ ബോഡിയിൽ തലകുത്തിപ്പിടിച്ച് ശക്തിയായി ഇടിപ്പിച്ചു, രക്തത്തിൽ കുളിച്ചുവീണ റീനയുടെ മുഖം സിമെന്റ് തറയിൽ ഇട്ടുരച്ചു. ഈ സമയമത്രയും കുട്ടികൾ അലമുറയിട്ട് കരഞ്ഞുകൊണ്ട് മനോജിനെ പിടിക്കുന്നുണ്ടായിരുന്നു. അവർ തടയാൻ ശ്രമിച്ചപ്പോഴൊക്കെ ഇയാൾ ഉപദ്രവിച്ചു. യുവതിയുടെ തലയ്ക്കും മുഖത്തും ഗുരുതരമായി മുറിവ് പറ്റി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ, റീന പുലർച്ചെ മരണപ്പെട്ടു.
കേസ് രജിസ്റ്റർ ചെയ്ത അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ടി രാജപ്പന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി 2015 മാർച്ച് 17 ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണയ്‌ക്കൊടുവിൽ കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. റീനയുടെ അമ്മയും രണ്ട് മക്കളും സാക്ഷികളായിരുന്നു. അമ്മ പിന്നീട് മരണപ്പെട്ടു. മക്കളുടെ മൊഴികളും സാഹചര്യത്തെളിവുകളും കോടതി മുഖവിലയ്‌ക്കെടുത്തു. 25 സാക്ഷികളെ വിസ്തരിക്കുകയും, 13 തൊണ്ടിമുതലുകൾ പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.


