കല്ലിശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവം : അഞ്ചു മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

പന്തളം: ചെങ്ങന്നൂർ കല്ലിശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മങ്ങാരം ആശാരിഅയ്യത്ത് വീട്ടിൽ സുധീറി( 41)നെയാണ് പിടികൂടിയത്. അഞ്ചുമാസം മുമ്പ് ഭാര്യ ഫാത്തിമ (38) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് കേസെടുത്തിരുന്നു. ഭർത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി സുധീറുമായി വഴക്കിട്ട ശേഷം കല്ലിശേരി പാലത്തിൽ നിന്നും ചാടുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്.

യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. സുധീറും മാതാവും ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. മാതാവിന് ലഭിച്ചു. സുധീറിന് നിഷേധിച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം നടത്തിയ തെരച്ചിലിൽ താമരക്കുളം പച്ചക്കാടുള്ള വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂർ ഡി വൈ.എസ്.പി ജി.സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. പോലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷ് അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *