ഏഴംകുളം : കട്ടിൽ വിതരണത്തെചൊല്ലി തർക്കിച്ച് ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗം രാജി നല്കാനൊരുങ്ങി. ഇടത് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഡ്വ. താജുദ്ദീനും ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ചന്ദ്രബോസും തമ്മിലാണ് രൂക്ഷമായ തർക്കം ഉണ്ടായത്. എസ്.സി വിഭാഗം തിങ്ങിപ്പാർക്കുന്ന തന്റെ വാർഡിൽ ആനുപാതികമായി കട്ടിലുകൾ വേണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്.
20 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് 13, യു.ഡി.എഫിന് 6, എൻ.ഡി.എ 1 എന്നിങ്ങനെയാണ് കക്ഷിനില. നിലവിൽ 75 കട്ടിലാണ് വിതരണത്തിനായി എത്തിയത്. എല്ലാ വാർഡിലും അർഹത അനുസരിച്ച് കട്ടിലുകൾ വിതരണം ചെയ്ത ശേഷവും 15 എണ്ണം അവശേഷിച്ചു. ഇവയിൽ ആവശ്യം കണക്കിലെടുത്തുള്ള എണ്ണം കട്ടിലുകൾ വേണമെന്നാവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റിയിൽ ഈ ആവശ്യം ഉന്നയിച്ച് താജുദ്ദീൻ സെക്രട്ടറിക്ക് കത്ത് നല്കിയിരുന്നു.
ഇത് പരിഗണിക്കാതെ കട്ടിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതാണ് തർക്കത്തിനിടയാക്കിയത്. തന്റെ വാർഡിൽ പട്ടികജാതി കോളനികൾ കൂടുതലുണ്ടെന്നാണ് അഡ്വ.താജുദ്ദീൻ ഇതിന് കാരണമായി പറഞ്ഞത്. തർക്കം രൂക്ഷമായതോടെ താജുദ്ദീൻ രാജി നല്കുമെന്ന് പറഞ്ഞത്. എസ്.സി. മേഖലയിൽ വിവിധ ആനുകൂല്യങ്ങൾ നല്കുമ്പോഴും കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായ പരിഗണന നല്കണമെന്നാണ് അഡ്വ.താജുദ്ദീന്റെ ആവശ്യം.


