പത്തനംതിട്ട – സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടമ്മനിട്ട സർക്കാർ ഹയർസെക്കന്ററി വിദ്യാലയം ശതാബ്ദി ഘോഷയാത്രയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു നാടിനെ രൂപപ്പെടുത്തിയ വിദ്യാലയമാണിത്; സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലും പങ്ക്‌വഹിച്ചു. വിദ്യാലയം സ്ഥാപിച്ച കാവുങ്കോട് ഗോവിന്ദക്കുറുപ്പിന്റെയും പുത്തൻപുരയ്ക്കൽ വർഗീസ് കത്തനാരുടെയും സേവനം എന്നും ഓർക്കാം. ഇവരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് സ്‌കൂൾ എന്നും മന്ത്രി പറഞ്ഞു. കാവുങ്കോട് ഗോവിന്ദക്കുറുപ്പ്, പുത്തൻപുരയ്ക്കൽ വർഗീസ് കത്തനാർ തുടങ്ങി സ്‌കൂളിനായി പ്രവർത്തിച്ചവർക്കുള്ള മരണാനന്തര ശതാബ്ദി പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.
നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രാഹം, സ്വാഗത സംഘം ചെയർമാൻ വി കെ പുരുഷോത്തമൻ പിള്ള, കേരള ഫോക്ലോർ അക്കാദമി അംഗം സുരേഷ് സോമ, പ്രിൻസിപൽ പി.വി.ഗീതകുമാരി, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം – കടമ്മനിട്ട
• കടമ്മനിട്ട സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ ശതാബ്ദിയുടെ ഭാഗമായ പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
• കടമ്മനിട്ട സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ ശതാബ്ദിയുടെ ഭാഗമായ പൊതുസമ്മേളനവേദിയിലെത്തിയ കുട്ടിയുമായി സ്‌നേഹം പങ്കിടുന്ന മന്ത്രി വീണാ ജോർജ്.


