മകരവിളക്ക് മഹോത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ – ദേവസ്വം പ്രസിഡൻ്റ്

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഹൈകോടതിയുടെ നിർദ്ദേശം പരിഗണിച്ചും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 9 മുതൽ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് 50000 ആയും തത്സമയ ബുക്കിങ്ങ് 5000 ആയും നിജപ്പെടുത്തും. ജനുവരി 13ന് 50000 ആയും മകരവിളക്ക് ദിവസമായ ജനുവരി 14ന് 40000 ആയും മകരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസമായ 15ന് 60000 ആയും നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 9 മുതൽ തത്സമയ ബുക്കിങ്ങ് സംവിധാനം നിലയ്ക്കലേക്ക് മാറ്റും. ഭഗവാനെക്കണ്ട് തിരിച്ചിറങ്ങുന്നവരും ബുക്കിങ്ങിന് നിൽക്കുന്നവരും ചേർന്നുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു.

ജനുവരി 10 മുതൽ സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങൾ മലയിറങ്ങാതെ മകരവിളക്ക് ദർശിക്കുന്നതിന് സന്നിധാനത്ത് തങ്ങാൻ സാധ്യതയുണ്ട്. മകരവിളക്ക് ദർശിച്ച ശേഷം ഇവർ കൂട്ടത്തോടെ പമ്പയിലേക്ക് എത്താനും സാധ്യതയുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തരും മലയിറങ്ങുന്നവരും ചേർന്ന് തിരക്ക് രൂക്ഷമാകാതിരിക്കാൻ ജനുവരി 15 മുതൽ ഉച്ചതിരിഞ്ഞ് 3 മുതൽ വൈകുന്നേരം 5 വരെയുള്ള സ്ലോട്ടുകളിൽ ബുക്ക് ചെയ്ത അയ്യപ്പഭക്തർ വൈകുന്നേരം 6 ന് ശേഷം എത്തണം. വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇത് സംബന്ധിച്ച് മെസേജ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തത്സമയ ബുക്കിങ്ങ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാകൂ എന്നും സുരക്ഷിതവും സുഗമവുമായ അയ്യപ്പദർശനം എല്ലാവർക്കും സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Photo: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പുൽമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയിൽ അയ്യപ്പഭക്തരോട് കുശലാന്വേഷണങ്ങൾ നടത്തിയപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *