തിരുവനന്തപുരം – നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന് അർഹരായവരില്ലെങ്കിൽ ആ ഒഴിവ് ജനറൽ വിഭാഗത്തിലേക്കു മാറ്റാതെ അടുത്ത വർഷത്തെ സംവരണ നിയമനത്തിനായി മാറ്റിവയ്ക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറപ്പെടുവിച്ചു. ഭിന്നശേഷി ഉദ്യോഗാർഥികളെ കണ്ടെത്താനായില്ലെന്നറിയിച്ച്, ആ തസ്തികയിൽ മറ്റു വിഭാഗക്കാരെ നിയമിക്കാൻ സ്‌കൂൾ മാനേജറന്മാർ ശ്രമിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു സർക്കാർ നിർദേശം.
ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമായില്ലെങ്കിൽ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് (എൻഎസി) വാങ്ങിയശേഷം പത്രപ്പരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കാം. ഇത്തവണയും അർഹരായവരില്ലെങ്കിൽ വീണ്ടും എംപ്ലോയ്മെന്റ് സമീപിക്കണം. ഭിന്നശേഷി നിയമനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ ശേഷമേ ആ മാനേജ്മെന്റുകൾ നടത്തിയ മറ്റു വിഭാഗങ്ങളിലെ നിയമനങ്ങൾക്ക് സർക്കാർ സ്ഥിര അംഗീകാരം നൽകുകയുള്ളൂ. ജോലിക്കായി കാത്തിരിക്കുന്ന ഭിന്നശേഷിക്കാരായ നിരവധി ആളുകൾക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നതാണ് ഈ സർക്കുലർ.


