വൈദികന്റെ മകനായ യുവാവ് തൂങ്ങി മരിച്ചു: വീഡിയോ ഗെയിമോ കാരണം ?

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: വൈദികന്റെ മകനായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത. വീഡിയോ ഗെയിം കാരണമാണ് ജീവനൊടുക്കിയതെന്ന് യുവാവിന്റെ ഡയറിക്കുറിപ്പില്‍ സൂചന. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയാതെ പോലീസും. മല്ലപ്പള്ളി തുരുത്തിക്കാട് കൊന്നയ്ക്കല്‍ പരേതനായ ഫാ. എന്‍.സി. മാത്യുവിന്റെ (കൊന്നയ്ക്കല്‍ അച്ചന്‍) രണ്ടാമത്തെ മകന്‍ ജോ എന്ന് വിളിക്കുന്ന ജോസഫ് മാത്യു (27)വാണ് 29 ന് വൈകിട്ട് 6.30 ന് വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ജോ ലാബ് ടെക്‌നീഷ്യനായി ജോലി നോക്കുകയാണ്. സംഭവം നടക്കുമ്പോള്‍ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോയുടെ മാതാവും ഭാര്യയും ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ അധ്യാപകരാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു ജോയുടെ വിവാഹം.

പോലീസ് നടത്തിയ പരിശോധനയില്‍ ജോയുടെ ഡയറി കണ്ടെടുത്തിരുന്നു. ഫ്രീ ഫയര്‍ അടക്കം നിരവധി കില്ലര്‍ വീഡിയോ ഗെയിമുകള്‍ക്ക് ഇദ്ദേഹം അടിമയായിരുന്നുവെന്നതിന്റെ സൂചന ഡയറിക്കുറിപ്പില്‍ നിന്ന് ലഭിച്ചു. ഈ ഗെയിമുകളുടെ അന്തിമഘട്ടമെത്തിയപ്പോള്‍ മറ്റൊരാളെ കൊല്ലാനാണ് നിര്‍ദേശം ലഭിച്ചത്. അങ്ങനെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വയം ജീവനൊടുക്കണം എന്നായിരുന്നു നിര്‍ദേശം. മറ്റൊരാളെ കൊല്ലാന്‍ സാധിക്കാതിരുന്നത് കൊണ്ട് ജോസ് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഇത്തരത്തില്‍ ഒരു ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡയറിക്കുറിപ്പുണ്ടായിരുന്നുവെന്ന കാര്യം കീഴ്‌വായ്പൂര്‍ പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍, ആത്മഹത്യയിലേക്ക് നയിച്ചത് ഗെയിം ആണോ എന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല. കുടുംബ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുണ്ടായിരുന്നുവെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *