സംഗീതസാന്ദ്രമീ സന്നിധാനം

Music Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല: സന്നിധാനം ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേട്ട്. സന്നിധാനത്തെ ഒാരോ ചുവടിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സംഗീതത്തിന്റെ മാസ്മരികസ്പർശമുണ്ട്. ഉണർത്തുപാട്ടു മുതൽ ഉറക്കുപാട്ടുവരെ നീളുന്നവ.

രാവിലെ അയ്യപ്പസന്നിധിയെ ഉണർത്തി ശ്രീകോവിൽ നട തുറക്കുന്നത് ‘വന്ദേവിഗ്‌നേശ്വരം…സുപ്രഭാതം’ എന്ന ഗാനമാധുരിയോടെയാണ്. ഉച്ചകഴിഞ്ഞ് ഒന്നിന് നട അടച്ചശേഷം മൂന്നിന് നട തുറക്കുന്നത് ‘ശ്രീകോവിൽ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനത്തോടെയാണ്. ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ഗാനത്തിലലിഞ്ഞാണ് രാത്രി 11ന് ശ്രീകോവിൽ നട അടയ്ക്കുന്നത്. പിന്നണഗായകനായ കെ.ജെ. യേശുദാസിന്റെ സ്വരഗാംഭീര്യത്തിലാണ് സുപ്രഭാതവും ഹരിവരാസനവും സന്നിധാനം ശ്രവിക്കുന്നത്. പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരാണ് (കെ.ജി. ജയനും കെ.ജി. വിജയനും) ‘ശ്രീകോവിൽ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ഉഷപൂജയും ഉച്ചപൂജയും ദീപാരാധനയും അത്താഴപൂജയും സംഗീതസാന്ദ്രമാണ്. സോപാനസംഗീതത്തിന്റെ മാറ്റൊലികൾ ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കും. അഷ്ടപദിയിൽ സന്നിധാനം ലയിക്കും. ചെണ്ടയും പാണിയും ഇലത്താളവും വീക്കൻ ചെണ്ടയും ഇടയ്ക്കയും തകിലും നാദസ്വരവും വിവിധ ക്ഷേത്രചടങ്ങുകൾക്ക് മാറ്റൊലിയേകും. മാളികപ്പുറത്ത് പറകൊട്ടിപ്പാട്ടും സർപ്പം/പുള്ളുവൻ പാട്ടും വാദ്യോപകരണ-വാമൊഴി സംഗീതം പൊഴിക്കുന്നു.

സന്നിധാനത്തെ ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ എല്ലാ ദിവസവും പ്രശസ്തരുടെ സംഗീതപരിപാടികൾ അരങ്ങേറുന്നു. ഭക്തിഗാനസുധകളാലും കീർത്തനാലാപനങ്ങളാലും ഭക്തി-സംഗീതാത്മകമാണ് സന്നിധാനത്തെ സന്ധ്യാനേരങ്ങൾ. കടകളിലും സ്ഥാപനങ്ങളിലുമെല്ലാം അയ്യപ്പഭക്തിഗാനങ്ങൾ സദാകേൾക്കാം.

Leave a Reply

Your email address will not be published. Required fields are marked *