കൊച്ചി – നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് വേണ്ടി ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് ബിലീവേഴ്‌സ് ചർച്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് തർക്ക ഭൂമിയാക്കി കാണിച്ചു കൊണ്ട് ഏറ്റെടുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്. ഭൂമി ഏറ്റെടുക്കാൻ വേണ്ടി സെക്ഷൻ 11 വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്.
എസ്‌റ്റേറ്റിന് ചുറ്റുമുള്ള ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും എസ്‌റ്റേറ്റിൽ എത്തിയപ്പോൾ കേസിലുള്ള ഭൂമി എന്ന പേരിൽ ഏറ്റെടുക്കാൻ നീക്കം നടത്തുകയുമായിരുന്നു. ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു കൊണ്ടാണ് ബിലീവേഴ്‌സ് ചർച്ച് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്നിട്ടുള്ള സ്‌റ്റേ ഉത്തരവ് സർക്കാരിനും എൽഡിഎഫിനും തിരിച്ചടിയാണ്. ശബരിമല വിമാനത്താവളം ഉടനെയൊന്നും യാഥാർത്ഥ്യമാകില്ല എന്ന മാധ്യമ പ്രവർത്തകരുടെയും, നിയമജ്ഞരുടെയും വാക്കുകൾ യാഥാർത്ഥ്യമായി. !!


