പോക്സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിനതടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും

Crime
Print Friendly, PDF & Email

പത്തനംതിട്ട: പഠനവൈകല്യമുള്ള പതിനാലുകാരിയെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിനതടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന്. എഡിഎസ്‌സി ഒന്ന് ജഡ്ജി ജയകുമാര്‍ ജോണിന്റെതാണ് വിധി.

പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനില്‍ 2020 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. ഓമല്ലൂര്‍ ഊപ്പമണ്‍ പാലക്കല്‍ വീട്ടില്‍ ബാബു ജോര്‍ജി(48)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ നാലു വര്‍ഷം അധികകഠിന തടവ് അനുഭവിക്കണം. 2020 സെപ്റ്റംബര്‍ എട്ടു മുതല്‍ നവംബര്‍ ഒന്ന് വരെയാണ് പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കുട്ടിയെ അവധി ദിനങ്ങളില്‍ എത്തിച്ച് പലതവണ പീഡിപ്പിച്ചത്.

ദേഹോപദ്രവം ഏല്‍പ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കിണറ്റില്‍ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടിട്ടാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. പിറ്റേന്നു തന്നെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.

വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ ആര്‍ ലീലാമ്മയാണ് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ്‌സണ്‍ മാത്യൂസ് കോടതിയില്‍ ഹാജരായി. പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം 85 വര്‍ഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ഭീഷണിപ്പെടുത്തിയ കുറ്റത്തിന് മൂന്നുവര്‍ഷവും,, ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം രണ്ട് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷകള്‍ ഒരുമിച്ചൊരു കാലയളവില്‍ അനുഭവിച്ചാല്‍ മതി. എ എസ് ഐ ആന്‍സി, സി പി ഓ കൃഷ്ണ കുമാരി എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായികളായി.നഷ്ടപരിഹാരത്തുക കുട്ടിക്ക് നല്‍കാനും പുനരധിവാസം ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *