ശബരിമല പൂങ്കാവനം പരിശുദ്ധിയോടെ സംരക്ഷിക്കണം ; തന്ത്രി കണ്ഠര് രാജീവര്

Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല: ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി നിർദ്ദേശിച്ചു.

*നട തുറക്കൽ സമയം കൂട്ടിയത് ഭക്തർക്ക് സൗകര്യമായി
നടതുറന്നിരിക്കുന്ന സമയം കൂട്ടിയതിനാൽ ഭക്തർക്ക് നല്ല രീതിയിൽ ദർശനം നടത്താൻ സഹായകമായതായി കണ്ഠര് രാജീവര് പറഞ്ഞു. ഭക്തർ സന്തോഷത്തോടെയാണ് ദർശനം നടത്തി മടങ്ങുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായത്. മന്ത്രി വി.എൻ. വാസവൻ ഒരു ദിവസം സന്നിധാനത്ത് തങ്ങിയാണ് കാര്യങ്ങൾ വിലയിരുത്തി മടങ്ങിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് ദിവസങ്ങളായി തന്നെ തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. നിലയ്ക്കലിലെയും പമ്പയിലെയും ജർമ്മൻ പന്തലുകളും കുടിവെള്ള വിതരണവുമെല്ലാം ഭക്തരെ സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

*മാളികപ്പുറത്തു നിന്നുള്ള കാഴ്ചകൾ

*പവിത്രം ശബരിമല’ ദേവസ്വം ബോർഡിന്റ് ശുചീകരണ പദ്ധതിക്ക് തുടക്കം
ശബരിമല: ദേവസ്വം ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ സന്നിധാനത്ത് നടന്നു വരുന്ന ‘പവിത്രം ശബരിമല’ ശുചീകരണ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വലിയ നടപ്പന്തലിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു അധ്യക്ഷത വഹിച്ചു. നാലു വർഷമായി നടന്നു വരുന്ന പദ്ധതിയിൽ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കും. ദിവസവും രാവിലെ ഒൻപതു മുതൽ ഒരു മണിക്കൂർ നേരമാണ് ശുചീകരണം. ഓരോ ദിവസവും ഓരോ ഭാഗങ്ങളെന്ന രീതിയിൽ സന്നിധാനവും പരിസരവുമാണ് ശുചീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *