പത്തനംതിട്ട – ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരുക്കേറ്റ നേഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. പത്തനംതിട്ട ചുട്ടിപ്പാറ ഗവ.നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർത്ഥിനി തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിന് താഴെ വെട്ടിപ്പുറത്തുള്ള എൻഎസ്എസ് വനിത ഹോസ്‌റ്റലിന്റെ മൂന്നാം നിലയിൽ നിന്നാണ് വീണത്. ചാടിയതാണോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരുന്നതേയുള്ളൂ. പരുക്കേറ്റ വിദ്യാർഥിനിയെ അദ്ധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. കാലിനു സാരമായി പരിക്കേറ്റ നിലയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി ഐസിയു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്മുവിന്റെ ഫോൺ മുറിയിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റലിലുള്ള മറ്റു കുട്ടികളുടെ ഫോൺ പൊലീസ് ശേഖരിച്ചു.


