പത്തനംതിട്ട – ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട നവംബർ 15ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിലവിലുള്ള മേൽശാന്തി പി.എൻ.മഹേഷ് നടതുറന്ന് ദീപങ്ങൾ തെളിയിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേൽശാന്തി പി.എം.മുരളിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും. പതിനെട്ടാംപടി ഇറങ്ങി ആഴിയും തെളിയിക്കും. അതിനു ശേഷം ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറക്കും. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പടി കയറുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി (51) ശബരിമലയിലും കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (54) മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതല ഏൽക്കും.
നട തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ; പൂർത്തിയാകാതെ പത്തനംതിട്ടയിലെ ഒരുക്കങ്ങൾ
ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ട അവസാന ദിവസമായ ഇന്നും ശബരിമലയിൽ മിക്ക ജോലികളും പാതിവഴിയിൽ. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ എല്ലാ ഒരുക്കങ്ങളും ഈ മാസം 5ന് പൂർത്തിയാക്കാനാണ് തീരുമാനിച്ചത്. എന്നാൽ തീരില്ലെന്ന് ഉറപ്പായതോടെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ പമ്പയിൽ നടത്തിയ യോഗത്തിൽ ഒരുക്കങ്ങൾ 10ന് പൂർത്തിയാക്കാനായി നീട്ടി. ഇപ്പോഴത്തെ അവസ്ഥയിൽ തീർത്ഥാടനത്തിനായി 15ന് നട തുറന്നാലും ഒരുക്കങ്ങൾ എങ്ങുമെത്തില്ല.
What do you feel about this post?
Like
Love
Happy
Haha
Sad

