കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ നിന്ന് കണ്ടെത്തി

Kerala Kottayam
Print Friendly, PDF & Email

കോട്ടയം: ഏറ്റുമാനൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തി. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥി സുഹൈൽ നൗഷാദിനെയാണ് (18) ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂരിൽ മീനച്ചിലാറ്റിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്.

സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈലിനെ അന്ന് കോളേജ് ബസിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. വിദ്യാർത്ഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *