കൊടുമൺ: ഐക്കാട് വാടകക്ക് വീടെടുത്ത് കഞ്ചാവ് വില്പന നടത്തിവന്ന മൂന്നുപേരെ പോലീസ് പിടികൂടി. പന്തളം മങ്ങാരം അരുൺ ഭവനം വീട്ടിൽ എസ് അരുൺ (26 ), സഹോദരൻ അഖിൽ, പ്രമാടം പൂങ്കാവ് നെല്ലിനിൽക്കുന്നതിൽ വീട്ടിൽ എസ് സന്തോഷ് (45) എന്നിവരെയാണ് കൊടുമൺ പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത റെയ്ഡിൽ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ്കുമാർ, അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
ഐക്കാട് റെയിൽ പുരം ജോൺസന്റെ വീട്ടിൽ 6 മാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് പ്രതികൾ. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെ ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് സാഹസികമായി പോലീസ് സംഘം പിടികൂടിയത്. അരുൺ മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സഹോദരനായ അഖിൽ പന്തളം പോലീസ് സ്റ്റേഷനിലെ രണ്ട് അടിപിടി കേസുകളിൽ പ്രതിയാണ്. കൊടുമൺ പോലീസ് ഇൻസ്പെക്ടർ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് ടീമും വീട് വളഞ്ഞു, ബലമായി വാതിൽ തുറന്ന് അകത്തുകയറി പ്രതികളെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് അഖിൽ കഞ്ചാവ് ക്ലോസറ്റിൽ ഉപക്ഷിച്ചുവെങ്കിലും പോലീസ് പിടിച്ചെടുത്തു. എസ്.ഐ.ബിപിൻ, സി.പി.ഓമാരായ വിൻസന്റ്, അലക്സ്, മനോജ്, അനൂപ് എന്നിവരും ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.


