പ്രതികൂല കാലാവസ്ഥയിലും ദുരന്ത മേഖല സന്ദർശിച്ച് മാർത്തോമ്മാ മെത്രാപ്പൊലീത്താ

Wayanad
Print Friendly, PDF & Email

കല്‍പറ്റ: കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്ത് മലങ്കര മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കരങ്ങളുമായി ചൂരല്‍മല മുണ്ടക്കൈയിലെ ദുരന്ത മേഖലയില്‍ എത്തി. ദുരന്തത്തില്‍ ഇരയായവരുടെ പുനരധിവാസത്തിനായി മാര്‍ത്തോമ്മാ സഭ നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീയുമായും കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് മാര്‍ത്തോമ്മാ സഭായുടെ പരമാദ്ധ്യക്ഷന്‍ ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ദുരന്ത മേഖലകളായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളരിമല എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും വെള്ളരിമല പുഴയ്ക്ക് കുറുകെ സൈന്യം പണിത ബെയ്‌ലി പാലത്തിലൂടെയാണ് സംഘം ചൂരല്‍മലയില്‍ എത്തിയത്. ദുരന്തത്തെ അതിജീവിച്ചവരോടും അവിടെ തിരച്ചിലിന് മേല്‍നോട്ടം വഹിച്ച റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരോടും ഉരുള്‍പൊട്ടലിന്റെ ഭീകരതയെക്കുറിച്ച് ചോദിച്ചറിഞ്ഞു.

മാര്‍ത്തോമ്മാ സഭ കുന്നംകുളം മലബാര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ, സഭാ അത്മായ ട്രസ്റ്റി അഡ്വ ആന്‍സില്‍ സഖറിയാ കോമാട്ട്, ഭദ്രാസന സെക്രട്ടറി റവ സജു ബി ജോണ്‍, ഭദ്രാസന ട്രഷറര്‍ കൊച്ചുമാമ്മന്‍, മെത്രാപ്പൊലിത്തയുടെ സെക്രട്ടറി റവ കെ ഇ ഗീവര്‍ഗീസ്, സഭാ കൗണ്‍സില്‍ അംഗങ്ങളായ റവ മാത്യു ബേബി, ഷെന്‍ പി തോമസ്, റവ സുനില്‍ ജോയി, റവ സുജിന്‍ വര്‍ഗീസ്, നിരണം മാരാമണ്‍ ഭദ്രാസന അസംബ്ലി അംഗം സുബിന്‍ നീറുംപ്ലാക്കല്‍, ഐബിന്‍ തോമസ് എന്നിവര്‍ക്കൊപ്പമാണ് തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ദുരന്തസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ ദുരന്തത്തില്‍ മരിച്ചവരെ അടക്കം ചെയ്ത പുത്തുമലയില്‍ ശ്മശാനത്തില്‍ എത്തി പ്രാര്‍ത്ഥനകളും നടത്തിയതിന് ശേഷമാണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *