ഓൺലൈൻ തട്ടിപ്പു സംഘത്തിലെ മുഖ്യ കണ്ണികൾ അറസ്റ്റിൽ

Crime
Print Friendly, PDF & Email

പന്തളം: സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മൊബൈൽ ആപ്പിലൂടെ പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിലായി. മലപ്പുറം കണ്ണമംഗലം പടപ്പറമ്പ് ചേറൂർ തറമണ്ണിൽ വീട്ടിൽ മുസമ്മിൽ തറമേൽ(36), കോഴിക്കോട് കുരുവട്ടൂർ ചെറുവട്ട പറമ്പിൽ ഒറയനാരി ധനൂപ് ( 44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഓ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് പ്രതികളെ പിടികൂടിയത്.

തോന്നല്ലൂർ ദീപൂസദനത്തിൽ ദീപു ആർ. പിള്ളയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഷെയർ മാർക്കറ്റ് ആണെന്ന് പരിചയപ്പെടുത്തി വിശ്വസിപ്പിച്ച് ഐസിഐസിഐ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചു. തുടർന്ന്, നിതീഷ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് 426,100 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് മുസമ്മിൽ അറസ്റ്റിലായത്. ഇയാൾക്ക് മലപ്പുറം വേങ്ങര പോലീസ് സേ്റ്റഷൻ പരിധിയിലും സാമ്പത്തിക തട്ടിപ്പിന് കേസ് ഉണ്ട്. നിലവിൽ അഞ്ചു ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ട്. കുരമ്പാല ഗോപു സദനത്തിൽ കെ.കെ. സന്തോഷിനെ വാട്‌സാപ്പിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ സ്‌റ്റോക്ക് ബ്രോക്കിങ് ആണെന്ന് പരിചയപ്പെടുത്തി വിശ്വസിപ്പിച്ച് ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് പലതവണയായി 1049107 രൂപ ന്യൂഡൽഹി ലക്ഷ്മി നഗറിലെ സായി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഇൻഡസ് ബാങ്ക് ശാഖയിലേക്ക് അയച്ചുകൊടുത്ത പണം തട്ടിയെടുത്ത കേസിലാണ് ധനൂപിന്റെ അറസ്റ്റ്. ഇയാൾക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുള്ളതായി അന്വേഷണത്തിൽ വെളിവായി.

പ്രതികൾ വേറെയും സാമ്പത്തിക തട്ടിപ്പുകളിൽപ്പെട്ടിട്ടുണ്ടോ, കുഴൽപ്പണ മാഫിയ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഓ ടി.ഡി.പ്രജീഷ്, എസ്.ഐ.അനീഷ് എബ്രഹാം, എ.എസ്.ഐ ബി ഷൈൻ, സി പി ഒമാരായ ശരത്ത് പിള്ള,റ്റി എസ് അനീഷ് , എസ് അൻവർഷ , ആർ.രഞ്ജിത്ത് എന്നിവരങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *