കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്നും പുറത്താക്കി

Crime
Print Friendly, PDF & Email

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. അടൂര്‍ പറക്കോട് തറയില്‍ വീട്ടില്‍ മാരി എന്ന് വിളിക്കുന്ന ഷംനാദ് (31) നെയാണ് കാപ്പാനിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കിയത്.

ജില്ലാ പോലീസ് മേധാവിയായിരുന്ന വി. അജിത്തിന്റെ കഴിഞ്ഞമാസം നാലിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, തിരുവനന്തപുരം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2017 മുതല്‍ ഷംനാദ് നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയും ക്രമസമാധാനപ്രശ്ങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു വരികയാണ്. വധശ്രമം,സംഘം ചേര്‍ന്നുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം, കഠിന ദേഹോദ്രവം ഏല്‍പ്പിക്കല്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുള്ളത്.

അടൂര്‍ പോലീസ് സ്‌റ്റേഷനിലെ നാലു കേസിലും പന്തളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസിലും പ്രതിയാണ്. കൂടാതെ ചങ്ങനാശേരി പോലീസ് എടുത്ത വധശ്രമ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാ കേസിലും കോടതിയില്‍ വിചാരണ നടപടി നടന്നുവരികയാണ്. അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയപ്പെടുന്ന റൗഡി ഗണത്തില്‍പ്പെടുന്ന ആളാണ് പ്രതി. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തീരുകയും ചെയ്തതിനെ തുടര്‍ന്ന്, അടൂര്‍ പോലീസ് അടൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, ഇയാള്‍ക്കെതിരെ കോടതി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ പോലീസ് റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്. കോടതിയില്‍ ഹാജരാകുന്നതിനും അടുത്ത ബന്ധുക്കളുടെ വിവാഹം, മരണം എന്നീ അവസരങ്ങളിലും ജില്ല പോലീസ് മേധാവിയുടെ മുന്‍കൂര്‍ രേഖാ മൂലമുള്ള അനുമതിയോടെ ജില്ലയില്‍ പ്രവേശിക്കാമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *