എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ചു. ഇതോടെ ടിക്കറ്റ് നിരക്ക് വർധനവ് മൂലം പ്രയാസത്തിലാകുന്ന പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് . യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് ഇരുട്ടടി കിട്ടിയത്.
30 കിലോ ആയിരുന്ന സൗജന്യ ബാഗേജ് പരിധി 20 കിലോയാക്കി കുറച്ചിരിക്കുകയാണ്. എയർ ഇന്ത്യ എക്സ്പ്രസിനെയാണ് നാട്ടിലേക്ക് പോകാൻ പ്രവാസികൾ കൂടുതലായും ആശ്രയിക്കുന്നത് . ഈ മാസം 19 മുതലാണ് ബാഗേജ് അലവൻസ് വെട്ടിചുരുക്കിയത്. ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് തൂക്കം കുറച്ച് കൊണ്ടുപോകേണ്ടി വരിക.
ഹാൻഡ് ബാഗേജ് അലവൻസ് ഏഴ് കിലോയാണ്. അതേസമയം യുഎഇ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് ലഗേജ് പരിധി കുറച്ചിട്ടില്ല. നാട്ടിൽ നിന്ന് യുഎഇയിലേക്കുള്ള ബാഗേജ് അലവൻസ് പഴയത് പോലെ 20 കിലോ ആയി തുടരും. എന്നാൽ യുഎഇ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ ബാഗേജാണ് 20 കിലോ ആയി കുറച്ചത്. അധിക ബാഗേജ് കൊണ്ടുപോകേണ്ടവർക്ക് ഇതിനായി അധിക തുക നൽകി പരമാവധി 15 കിലോ വരെ കൊണ്ടുപോകാം.


