ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ആദ്യമായി ഒരു വനിത എത്തി. ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ ആണ് ആദ്യമായി ആർമി മെഡിക്കൽ സർവ്വീസ് ഡയറക്ടർ ജനറൽ പദവിയിലേക്ക് എത്തിയത്. വ്യാഴാഴ്ച ലഫ്റ്റനന്റ് ജനറൽ സാധന സക്സേന പുതിയ ചുമതല ഏറ്റെടുത്തു. ലിംഗസമത്വം ഉറപ്പിക്കുന്നതിനായുള്ള കരസേനയുടെ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് നടപടി.

പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ നിന്നാണ് സാധന സക്സേന നായർ പൂർത്തിയാക്കിയത്. 1986 -ലാണ് ആർമി മെഡിക്കൽ കോറിലേക്ക് സാധന സക്സേനയെ കമ്മീഷൻ ചെയ്യുന്നത്. 1986 -ലാണ് സാധന വ്യോമസേനയിൽ ചേരുന്നത്. ഫ്ലൈറ്റ് ലഫ്റ്റനൻറ് ആയിട്ടായിരുന്നു വ്യോമസേനയിലെ ആദ്യ നിയമനം. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ നേടിയ വ്യക്തി കൂടിയാണ് സാധന സക്സേന. എയർ മാർഷൽ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിത കൂടിയാണ് സാധന സക്സേന.

മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് എത്തും മുൻപ് ബെംഗളൂരുവിലെ എയർ ഫോഴ്സ് ട്രെയിനിംഗ് കമാൻഡ് ഹെഡ് ക്വാട്ടേഴ്സിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായിരുന്നു സാധന. എയർ മാർഷലായി വിരമിച്ച കെ പി നായരാണ് സാധന സക്സേനയുടെ ഭർത്താവ്. മൂന്ന് തലമുറയായി സേനാ ഉദ്യോഗസ്ഥരാണ് സാധന സക്സേനയുടെ കുടുംബം. 1.2 മില്യൺ സൈനികരുടെ ആരോഗ്യകാര്യങ്ങളാണ് ഇനി ലഫ്റ്റനറ്റ് ജനറൽ സാധന സക്സേനയുടെ ചുമതലയിലുള്ളത്.


