ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് മലയാള സിനിമയെ നന്നാക്കുമോ ?

Cinema
Print Friendly, PDF & Email

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്താകുമ്പോൾ ചോദ്യമാകുന്നത് മലയാള സിനിമയെ രക്ഷപെടുത്താൻ ഈ റിപ്പോർട്ടിനാകുമോ എന്നതാണ് ?. രണ്ടര വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി സർക്കാരിന് റിപ്പോർട്ടും ശുപാർശകളും കൈമാറിയിരിക്കുന്നത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോർട്ട് പറയുന്നത്. അവസരങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം സർക്കാർ എന്തൊക്കെ നടപടികൾ എടുക്കും എന്നതും കാത്തിരുന്ന കാണേണ്ട കാര്യമാണ്. ഈ റിപ്പോർട്ട് കൊണ്ട് മലയാള സിനിമക്കോ, പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങളിലോ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കില്ല എന്നഭിപ്രായപ്പെടുന്നവരാണ് കൂടുതലും.

സിനിമാ രംഗത്തെ നിയന്ത്രിക്കുന്നത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ്, ഇത് സ്ത്രീകൾക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു.
വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജന്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കാണുന്നത് പുറമെയുള്ള തിളക്കം മാത്രമാണ്. ആരെയും നിരോധിക്കാൻ ശക്തിയുള്ള സംഘടനയാണിത്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും. സഹകരിക്കുന്നവർക്ക് കോഡ് പേരുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയെ മാത്രമല്ല വ്യവസായം, രാഷ്ട്രീയം അടക്കമുള്ള എല്ലാ മേഖലയെയും നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള ക്രിമിനലുകൾക്കെതിരെ ആര് നടപടിയെടുക്കും ?

ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനിൽക്കണമെങ്കിൽ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണെന്നും പറഞ്ഞ റിപ്പോർട്ടിൽ, വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിലെ 233 പേജുകളാണ് പരസ്യമാക്കിയിരിക്കുന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഒഴിവാക്കും.

റിപ്പോർട്ട് മലയാള സിനിമക്ക് ഗുണകരമാകുന്നതിനു പകരം, നടിമാർക്ക് ഭീഷണിയാകുമെന്ന അഭിപ്രായമാണ് പലർക്കുമുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *