ബാറിലെ അടിപിടിക്കിടെ യുവാവിന്റെ വൃഷണം കടിച്ചെടുത്ത പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Crime
Print Friendly, PDF & Email

തിരുവല്ല: നഗരത്തിലെ ബാർ പരിസരത്ത് ഉണ്ടായ അടി പിടിക്കിടെ യുവാവിന്റെ വൃഷണം കടിച്ചു പറിച്ച സംഭവത്തിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതി പാലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്‌സാണ്ടർ (28) ആണ് ഇന്നലെ രാത്രി 10 മണിയോടെ സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ ( 35 ) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ഇന്നലെ വൈകിട്ടോടെ പോലീസിന്റെ പിടിയിലായത്.

തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് മിനിഞ്ഞാന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ 3000 രൂപ തനിക്ക് തരണം എന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. വൃഷണത്തിൽ ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാർ പരിസരത്തു നിന്നും കസ്റ്റഡിയിൽ എടുത്ത സുബിനെതിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

വീട് കയറിയുള്ള ആക്രമണം അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സുബിനെ 2023 ൽ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുബിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും രാത്രി പത്തരയോടെയാണ് സവീഷിന്റെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്നും കേസെടുക്കും മുമ്പാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന സുബിൻ രക്ഷപ്പെട്ടത് എന്നും പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *