പത്തനംതിട്ട – വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമനെ വസ്തു പോക്കുവരവ് ചെയ്തുന്നതിന് 1,000 രൂപകൈക്കൂലി വാങ്ങിയ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
2011 ജനുവരി ഏഴിന് സോമൻ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെപേരിലുള്ള ഒന്നേകാൽ ഏക്കർ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിലേക്ക് 1,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങവെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന ബേബി ചാൾസ് പിടികൂടി രജിസ്റ്റർ ചെയ്ത കേസ്സിലാണ് സോമനെ രണ്ട് വകുപ്പുകളിലായി 3 വർഷം കഠിന തടവിനും 15,000രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരംവിജിലൻസ് കോടതി ശിക്ഷിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി യായിരുന്നപി.കെ. ജഗദീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്‌സാപ്പ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ അറിയിച്ചു.


