തിരുനെൽവേലി: സി പി എം ഓഫീസിൽ വെച്ച് വ്യത്യസ്ത ജാതിയിലുള്ള യുവതിയും യുവാവും വിവാഹിതരായതിൽ രോഷാകുലയായ വീട്ടമ്മ പാർട്ടി ഓഫീസിൽ കയറി അടിച്ചുതകർത്തു. കഴിഞ്ഞ ആഴ്ചയാണ് സി പി എം ഓഫീസിൽ വെച്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവും മറ്റൊരു ജാതിയിൽപ്പെട്ട യുവതിയും തമ്മിൽ വിവാഹിതരായത്. ജാതി നിക്ഷേധിച്ച് ഇവർ വിവാഹം കഴിച്ചതിൽ പ്രകോപിതയായ ഒരു സ്ത്രീയാണ് ഓഫീസ് അടിച്ചു തകർത്തത്.
തുടർന്ന് മിശ്ര വിവാഹിതയായ യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നല്കി. കേസിൽ വാദം കേൾക്കുന്നതിനായി ഹർജ്ജിയിൽ പരാമർശിക്കുന്ന സ്ത്രീയുടെ വിലാസത്തിലേക്ക് സമൻസ് അയച്ചുവെങ്കിലും ഈ വിലാസത്തിൽ ഇവരെ കണ്ടെത്തി സമൻസ് നല്കാനായിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന് വിവാഹിതരായ ദമ്പതികൾ വടപളനി പൊലീസ് സ്റ്റേഷനിൽ ഹാജരായി താമസസ്ഥലത്തിൻ്റെയും ഭീഷണിപ്പെടുത്തുന്നവരുടെയും വിവരങ്ങൾ നൽകാൻ കോടതി നിർദ്ദേശിച്ചു.


