തിരുവനന്തപുരം – തിരുവല്ല നഗരസഭാ കൈക്കൂലി ട്രാപ്പ് കേസിൽ വിജിലൻസ് കുറ്റപത്രമായി. തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഒന്നും രണ്ടും പ്രതികളായ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും അസിസ്റ്റന്റിനെയും തലസ്ഥാന വിജിലൻസ് കോടതി റിമാന്റ് ചെയ്തതിനു ശേഷമാണ് ജാമ്യത്തിൽ വിട്ടയച്ചത്.
തിരുവല്ല മുൻസിപ്പൽ സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം അനുപമയിൽ സ്റ്റാലിൻ (51), ഓഫീസ് അസിസ്റ്റന്റ് മണ്ണടി പാലവിള കിഴക്കേതിൽ ഹസീന ബീഗം (42) എന്നിവർക്കെതിരായാണ് കുറ്റപത്രം. തിരുവല്ലയിലെ ഖരമാലിന്യ സംസ്‌കരണ യൂണിറ്റിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും 2023 മാർച്ച് 3 ന് വിജിലൻസിന്റെ പിടിയിലായെന്നാണ് കേസ്.
നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണ കരാറുകാരനായ ക്രിസ്റ്റഫറിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേസ്. അറസ്റ്റിന് പിന്നാലെ ഇവരുടെ വീടുകളിലും വിജിലൻസ് പരിശോധന നടത്തിയതിൽ ഒരേ നമ്പർ പ്ലേറ്റുള്ള രണ്ടു മോട്ടോർ ബൈക്കുകൾ സെക്രട്ടറിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

