തലവടി – ഇരുജില്ലകളുടെ അതിര് പങ്കിടുന്ന വട്ടടി കടവിൽ പാലത്തിനായി യാത്രക്കാരുടെ മുറവിളി.അരനൂറ്റാണ്ടിലേറെയായി പ്രതിഷേധം കനത്തിട്ടും അവകാശ തർക്കത്തിൻ്റെ പേരിൽ അധിക്യതരുടെ അവഗണന തുടരുന്നു. സർക്കാർ കടത്തുവള്ളമാണ് യാത്രക്കാരുടെ ഏകാശ്രയം.
ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ തമ്മിൽ വേർതിരിക്കുന്ന തലവടി പഞ്ചായത്ത് 12-ാം വാർഡിനെയും നിരണം പഞ്ചായത്ത് 12, 13 വാർഡുകളെ ബന്ധിപ്പിച്ച് വട്ടടി കടവിലെ പാലത്തിനായാണ് മുറവിളി ഉയരുന്നത്. ഇരു ജില്ലയിൽപ്പെട്ട മൂന്ന് മുനമ്പുകൾ കൂട്ടിയോജിപ്പിച്ചാണ് നിലവിൽ കടത്ത് പ്രവർത്തിക്കുന്നത്. പത്തനംതിട്ട പൊതുമരാമത്ത് വകുപ്പിൻ്റെ നിയന്ത്രണത്തിലാണ് കടത്ത് ഇട്ടിരിക്കുന്നത്. ഒരു വർഷം മുൻപ് വള്ളത്തിലെ ജീവനക്കാരൻ വിരമിച്ചതോടെ ആഴ്ചകളോളം കടത്തു വള്ളത്തിൻ്റെ പ്രവർത്തനം നിലച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പുതിയ ജീവനക്കാരന് തൊഴിൽ കൈമാറിയെങ്കിലും ഇരു ജില്ലയേയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം മാത്രം നടന്നിരുന്നില്ല. പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനേയും ആലപ്പുഴയിലെ തലവടി, വീയപുരം പഞ്ചായത്തിനേയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. പാലം ആര് നിർമ്മിക്കുമെന്ന അവകാശ തർക്കമാണ് പ്രവർത്തിയെ ബാധിച്ചത്. ദിവസേന നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വട്ടടി കടവിൽ പാലമെന്ന സ്വപ്നം വിദൂരമാണ്.
പാലം യാഥാർഥ്യമായാൽ ഇരു ജില്ലകളിലെയും യാത്രക്കാർക്ക് ഏറെ ഗുണകരമാകും.തലവടി പ്രദേശത്തെ യാത്രക്കാർക്ക് വീയപുരം, ഹരിപ്പാട് പ്രദേശമായും, നിരണം പഞ്ചായത്തു വഴി തിരുവല്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. നിരണം, വീയപുരം പ്രദേശത്തുള്ളവർക്ക് കുട്ടനാട്ടിലേക്കുള്ള എളുപ്പ വഴിയാണ് അധികൃതരുടെ അവകാശ തർക്കത്തിൻ്റെ പേരിൽ അടയുന്നത്.
നിലവിൽ കടത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മഴക്കാലം എത്തുന്നതോടെ നദിയിൽ ജലനിരപ്പ് ഉയർന്ന് കടത്തു വള്ളത്തിൻ്റെ പ്രവർത്തനം തടസ്സമായി തീരും. പമ്പാനദിയുടെ പ്രധാന ജലപാതയായതിനാൽ ചെറു വെള്ളപ്പൊക്കത്തിൽ പോലും ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. നിരവധി വിദ്യാർഥികൾ ആശ്രയിക്കുന്ന വട്ടടി കടവിൻ്റെ മറുകര എത്താൻ വിദ്യാർഥികൾ കഠിന ദുരിതമാണ് നേരിടുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ പാലമെൻ്റ് തെരഞ്ഞെടുപ്പു വരെ എത്തുമ്പോൾ പ്രദേശവാസികൾ പാലത്തിൻ്റെ ആവശ്യം ഉന്നയിച്ച് സ്ഥാനാർഥികളെ ആശ്രയിക്കാറുണ്ട്. ഇരു ജില്ലകളുടെ പേരിലാണ് നിർമ്മാണം തടസ്സപ്പെട്ട് കിടക്കുന്നത്. അപ്പർ കുട്ടനാട്ടിലെ പ്രധാന യാത്രാമാർഗ്ഗം അവകാശ തർക്കത്തിൻ്റെ പേരിൽ നീളുമ്പോൾ പൊതുജനങ്ങളുടെ യാത്രാക്ലേശമാണ് ജനപ്രതിനിധികൾ കണ്ടില്ലെന്ന് നടിക്കുന്നത്.
വട്ടടി കടവിൽ പാലം നിർമ്മിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലം സമ്പാദക സമതിയുടെ നേതൃത്വത്തിൽ ജനകീയ യോഗം ജൂൺ 15 ശനിയാഴ്‌ച 3 30ന് വട്ടടി കടവിൽ ചേരുമെന്ന് ജനറൽ കൺവീനർ ഡോ. ജോൺസൺ വി.ഇടിക്കുള, കോർഡിനേറ്റർ അജോയി കെ വർഗ്ഗീസ് എന്നിവർ അറിയിച്ചു.


