ഇലവുംതിട്ട – കാലവർഷത്തിൽ കട പുഴകിയ റബ്ബർ മരം ലൈനിലേക്ക് വീണെങ്കിലും വൈദ്യുതി വിഛേദിക്കപ്പെട്ടില്ല. നാട്ടുകാർ പുലർച്ചെ തന്നെ സെക്ഷൻ ഓഫീസിൽ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയില്ലെന്ന് പരാതി. മെഴുവേലി തെക്കേലയ്യത്ത് നിന്നും അരുവിനാടിയിലേക്ക് പോകുന്ന വഴിയിലുള്ള ലൈനിലേക്കാണ് ഇന്നലെ രാവിലെ മരം കട പുഴകി വീണത്. ലൈനിൽ തങ്ങി നിന്നതിനാൽ മരം താഴേക്ക് വിണില്ല. കറന്റും കട്ടായില്ല.
പക്ഷെ ആ സ്ഥിതി അപകടം വരുത്തുമെന്ന് മനസ്സിലാക്കിയ പ്രദേശവാസികൾ രാവിലെ ഏഴരയോടെ ആറന്മുള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ വിവരം അറിയിച്ചു. എന്നാൽ, തങ്ങൾക്ക് ഉടനെ എത്താൻ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. പതിനൊന്നു മണിയോടെ ഈ വിവരം പ്രദേശവാസിയായ യുവാവ് പരിചയമുള്ള മാധ്യമ പ്രവർത്തകനെ അറിയിച്ചു. അദ്ദേഹം കോഴഞ്ചേരി തഹസിൽദാരുമായി ബന്ധപ്പെട്ട് അപകട സാദ്ധ്യതാ മുന്നറിയിപ്പ് നൽകി. പിന്നെ ശരവേഗത്തിൽ കാര്യങ്ങൾ നീങ്ങി. ആറന്മുള സെക്ഷൻ ഓഫീസിൽ നിന്ന് ജീവനക്കാർ എത്തി ലൈൻ ഓഫ് ചെയ്തു. തങ്ങൾക്ക് ഇതു പോലെ നൂറു കണക്കിന് പരാതികൾ ഉണ്ടെന്നും അത് കാരണമാണ് കൃത്യസമയത്ത് എത്താൻ കഴിയാത്തത് എന്നുമാണ് ഇവരുടെ വിശദീകരണം. വീണു കിടക്കുന്ന മരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നുവെന്ന വിവരം അറിഞ്ഞിട്ടും ജീവനക്കാരുടെ ഭാഗത്ത് നിന്ന് അവഗണന ഉണ്ടായി എന്നാണ് നാട്ടുകാരുടെ പരാതി.


മെഴുവേലിയിൽ സെക്ഷൻ ഓഫീസ് നിർണയിച്ചിരിക്കുന്നത് അശാസ്ത്രീയമാണ്. 10 കിലോമീറ്ററോളം അകലെയുള്ള ആറന്മുള സെക്ഷൻ ഓഫീസിന് കീഴിലാണ് ഇപ്പോഴും മെഴുവേലി പ്രദേശം ഉള്ളത്. എന്നാൽ, ഇവിടെ നിന്ന് വെറും രണ്ടു കിലോമീറ്റർ അകലെ മാത്രമാണ് ഇലവുംതിട്ട സെക്ഷൻ ഓഫീസ്. മെഴുവേലി പ്രദേശത്തുള്ള കണക്ഷൻ ആറന്മുളയിൽ നിന്ന് ഇലവുംതിട്ട സെക്ഷൻ ഓഫീസിന്റെ പരിധിയിലേക്ക് മാറ്റിയാൽ അത് നാട്ടുകാർക്ക് പ്രയോജനകരമാകും. ഇപ്പോൾ നിസാര ആവശ്യങ്ങൾക്ക് പോലും കിലോമീറ്ററുകൾ യാത്ര ചെയ്ത് ആറന്മുളയിൽ ചെല്ലേണ്ട അവസ്ഥയിലാണ് മെഴുവേലിക്കാർ. അതു പോലെ തന്നെ ആറന്മുള സെക്ഷനിലെ ജീവനക്കാർക്കും കൃത്യസമയത്ത് മെഴുവേലി ഭാഗത്ത് എത്തിച്ചേർന്ന് തകരാർ പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

