പത്തനംതിട്ട – മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകർച്ചവ്യാധികൾ കൂടാൻ സാധ്യതയുള്ളതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.അനിതകുമാരി. എൽ അറിയിച്ചു. ഡെങ്കിപ്പനി കേസുകൾ കൂടി വരുന്നതിനാൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം.
വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ചിരട്ട, പ്ലാസ്റ്റിക് കവറുകൾ, ടാർപോളിൻ ഷീറ്റുകൾ, റബർ തോട്ടങ്ങളിലെ ചിരട്ട, കമുകിൻപാളകൾ, ചെടിച്ചട്ടികൾ, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം.
വീടിനുള്ളിൽ വളർത്തുന്ന അലങ്കാരച്ചെടികളിൽ ഈഡിസ് കൊതുകുകൾ വളരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കൽ ഇത്തരം ചെടിച്ചട്ടികൾക്കടിയിലെ ട്രേകളിൽ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ജില്ലയിൽ പൊതുവെ എല്ലായിടത്തും വെക്ടർ സൂചിക കൂടുതലാണ്. കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകൾ പ്രദേശം- വാർഡ് നമ്പർ എന്ന ക്രമത്തിൽ-
പത്തനംതിട്ട നഗരസഭ – 10
മല്ലപ്പള്ളി – 10
ആനിക്കാട് – 6, 9
ചന്ദനപ്പള്ളി – 13, 17
കോന്നി – 2, 5
കൂടൽ – 15
റാന്നി പെരുനാട് – 9
മൈലപ്ര – 1
തണ്ണിത്തോട് – 13
ഡെങ്കിപ്പനിക്കൊപ്പം മറ്റ് പകർച്ചവ്യാധികൾക്കെതിരെയും ജാഗ്രത പുലർത്തണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.


