തിരുവനന്തപുരം – രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ തർക്കം രൂക്ഷം. രാജ്യസഭയില്‍ ഒഴിവു വരുന്ന മൂന്ന് സീറ്റില്‍ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നല്‍കണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യത്തിനിടെ സീറ്റില്‍ അവകാശമുന്നയിച്ച് സി.പി.ഐ യും രംഗത്തെത്തി. മുന്നണിയില്‍ രാജ്യസഭാ സീറ്റ് സി.പി.ഐയുടെതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമാണ് സി.പി.ഐ നിലപാട്.
വിഷയം ഇതുവരെ ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണി യോഗത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റില്‍ വിജയിക്കാനാകും. ഇതില്‍ ഒന്ന് സി.പി.എമ്മിനും മറ്റൊന്ന് ഘടക കക്ഷിക്കുമായാണ് പോവുക.
ജോസ് കെ. മാണിയുടെ കാലാവധി ജൂലായ് ഒന്നിന് കഴിയാറായതിനാല്‍ ഒഴിവ് വരുന്ന സീറ്റിലൊന്ന് തങ്ങള്‍ക്ക് നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് ഇടതുമുന്നിയില്‍ ഉന്നയിക്കാനാണ് സി.പി.ഐ നീക്കം. അതേസമയം സീറ്റിന്റെ കാര്യത്തില്‍ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം. കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്യും
ഇടതുമുന്നണിയുടെ മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ച് രണ്ടുപേരെയേ മുന്നണിക്ക് ജയിപ്പിക്കാനാവൂ. സി.പി.ഐ.യുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുന്ന സീറ്റ് വീണ്ടും നിലനിര്‍ത്തേണ്ടത് രണ്ടുപാര്‍ട്ടികളുടെയും ആവശ്യമാണ്.


