പന്തളം: പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണത്തിന് എതിരെ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ചെയർമാനും മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ഇ എസ് നുജുമുദീൻ നൽകിയ പരാതി പ്രകാരം , പന്തളം – മാവേലിക്കര റോഡിൻറെ മുട്ടാർ ഭാഗത്ത് റോഡ് ഇടിഞ്ഞു താഴൂകയും, കൂടുതൽ ഭാഗങ്ങൾ വിണ്ടുകീറുകയും, ഭാരവാഹനങ്ങൾ പോകുന്നത് മൂലം റോഡ് താഴ്ന്നു പോകുന്നതും , ദിശ ബോർഡുകൾ റോഡിൻറെ വലതുവശമായി സ്ഥാപിച്ചിരിക്കുന്നതും, വശങ്ങളിലെ ഓടയുടെ മൂടി അശ്രദ്ധയോടെ സ്ഥാപിച്ചതിനാൽ കാൽനടയാത്രക്കാർ ഓടയിൽ വീഴുകയും , റോഡിൻറെ വശങ്ങളിൽ റോഡും ഓടയും തമ്മിൽ നിരപ്പല്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞു വീഴുകയും , മഴപെയ്യുമ്പോൾ ഓടയിലെ വെള്ളം സമീപത്തുള്ള കടകളിലേക്ക് ഒഴുകി ഇറങ്ങുകയും, ഓട നിർമ്മാണം പകുതി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തതിനെതിരെ പൊതുമരാമത്ത് വകുപ്പിന് നൽകിയ പരാതിയെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗവും, ക്വാളിറ്റി കൺട്രോൾ വിഭാഗവും പരിശോധന നടത്തിയത് . പരാതിപ്പെട്ട ഭാഗങ്ങൾ എല്ലാം വിശദമായി പരിശോധിക്കുകയും ചിത്രം സഹിതം രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഓടയിൽ നിന്ന് കടകളിലേക്ക് വെള്ളം കയറുന്ന ഭാഗം നിർമ്മാണ കമ്പനികൾ ഇത്രകാലമായും പരിഹരിക്കാതെ ഇരുന്നതിനാൽ വ്യാപാരികൾ സ്വന്തം ചെലവിൽ കോൺക്രീറ്റ് ചെയ്തു വൃത്തിയാക്കുകയും ചെയ്തു. നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്വം ഇല്ലാത്ത പ്രവർത്തനങ്ങളെക്കുറിച്ചും പരാതി നാട്ടുകാരിൽ നിന്നും സ്വീകരിക്കുകയും എല്ലാ പരാതികളും എത്രയും വേഗം പരിഹരിക്കും എന്നും പരാതികളും പരിശോധനകളുടെയും വിശദമായ റിപ്പോർട്ട് എത്രയും വേഗം പൊതുമരാമത്ത് വകുപ്പിന് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ഇ എസ് നുജുമുദീൻ , വൈ റഹിം റാവുത്തർ , തോമസ് കുഞ്ഞു കുട്ടി, സുധീർ സംസം , അഷറഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


