തൃശൂർ – പൂരത്തിന്റെ അവസാന മണിക്കൂറുകളിൽ പൊലീസ് ബലപ്രയോഗം അതിരുവിട്ടു, ബാരിക്കേഡുകൾ വച്ചു തടഞ്ഞു ,രാത്രി ഒന്നരക്ക് പൂരം പഞ്ചവാദ്യം വടക്കുംനാഥൻ്റെ നടക്കുമുന്നിൽ വച്ചു നിറുത്തി പഞ്ചവാദ്യം അവസാനിപ്പിച്ചു നടുവിലാലിലെ പൂര പന്തലിലെ ലൈറ്റുകൾ അണച്ചു മേളം നിർത്തി തിരുവമ്പാടി വിഭാഗവും ആനകളും മേളക്കാരും പൂരപ്രേമികളും മടങ്ങി. പതിവിനു വിപരീതമായി തേക്കിൻകാടു മൈതാനത്തിലേക്ക് പാണ്ടി സമൂഹമഠം പ്രവേശിക്കുവാനുള്ള വഴി ബാരിക്കേഡുകെട്ടി തടഞ്ഞു. അതിനാൽ മണികണ്ഠനാൽ വഴിയാണ് തിരുവമ്പാടി പൂരത്തിനു ക്ഷേത്ര മൈതാനത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. മുൻവർഷങ്ങളിൽ ഇങ്ങനെ ഉണ്ടായിരുന്നില്ല വെടിക്കെട്ടു സമയത്തു മാത്രമേ ഇവിടെ ബാരിക്കേഡുണ്ടാവാറുള്ളു.
ചരിത്രത്തിലാദ്യമായാണ് ഇത്തരം പോലീസ് അതിക്രമ സംഭവം നടക്കുന്നത്. അവസാന ഘട്ടത്തിൽ പൂരത്തിൻ്റെ ശോഭ കെടുത്തിയ സംസ്ഥാന പോലീസിൻ്റേയും ജില്ലാ ഭരണകൂടത്തിൻ്റേയും നടപടി മൂലമുള്ള ഈ സംഭവത്തിൽ പൂര പ്രേമികൾ ആകെ രോഷാകുലരാണ്. ഇതിനു പിന്നിൽ ആരുടെയോ ഉത്തരവോ നിർദ്ദേശമോ ഉണ്ടന്ന് സംശയിക്കുന്നതായി പൂരപ്രേമികൾ പറയുന്നുണ്ടായിരുന്നു.
വെടിക്കെട്ടിലെ പ്രതിസന്ധിക്ക് വെളുപ്പിനെയാണ് പരിഹാരമായത്. 6.30-ഓടെ പാറമേക്കാവ് ദേവസ്വവും ഏഴ് മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തുമെന്ന് അറിയിച്ചു. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മണിക്കൂറുകൾ വൈകിയാണെങ്കിലും വെടിക്കെട്ട് നടത്താമെന്ന് ഇരു ദേവസ്വങ്ങളും സമ്മതിച്ചത്. 15 മിനിറ്റ് വ്യത്യാസത്തിൽ തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമെടുത്തതിന് പിന്നാലെ അണച്ച പന്തൽ ലൈറ്റുകൾ തെളിഞ്ഞു.
ഇന്നലെ രാത്രി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ് പ്രതിസന്ധി ഉടലെടുത്തത്. പിന്നാലെ ചരിത്രത്തിലാദ്യാമായി അലങ്കാര പന്തലിലെ ലൈറ്റുകൾ അണച്ച് തിരുവമ്പാടി ദേവസ്വം പൂരം നിർത്തി വച്ചു. തിരുവമ്പാടി നിലപാട് കടുപ്പിച്ചതോടെ പുലർച്ചെ മൂന്നരയ്‌ക്ക് നിശ്ചയിച്ച വെടിക്കെട്ട് മുടങ്ങുകയായിരുന്നു. മഠത്തിൽവരവ് പാതി വഴിയിൽ നിർത്തിവച്ചു. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്‌ക്ക് മുന്നിൽവച്ച് പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങുകയായിരുന്നു.


