ദുബായ് – 75 വർഷത്തിനിടെ യുഎഇ കണ്ട ഗംഭീരമായ മഴയാണ് പെയ്തത്. മഴ കുറഞ്ഞെങ്കിലും യുഎഇയുടെ എമിറേറ്റ്സുകളിൽ പലഭാഗവും വെള്ളക്കെട്ടിൽത്തന്നെ തുടരുകയാണ്. പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളത്തിനടിലാവുകയും ഷോപ്പിംഗ് മാളുകളും മെട്രോ സ്റേഷനുകളും വിമാനത്താവളവും അടക്കം എല്ലാം നിർത്തി വയ്ക്കുകയും ചെയ്തു. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എല്ലാം നിർത്തിവച്ചതിനാൽ നിരവധി ആളുകൾ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ദുബായ് വിമാനത്താവളത്തിൽ പറന്നു പൊങ്ങാനാകാതെ വെള്ളക്കെട്ടിൽ വിമാനത്തിനകത്ത് കുടുങ്ങിയവരുമുണ്ട്. ബ്രിഡ്ജ് എത്തിച്ചാണ് അവരെയൊക്കെ പുറത്തെത്തിച്ചത്.

വെള്ളക്കെട്ടിൽ കുടുങ്ങിയ തദ്ദേശീയർ അടക്കമുള്ള മനുഷ്യർക്ക് ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങൾക്കുമായി ആളുകൾ നെട്ടോട്ടം ഓടുന്ന ഈ സാഹചര്യത്തിലാണ് വെള്ളക്കെട്ടിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി പ്രവാസി മലയാളികൾ മുന്നോട്ടുവന്നത്. ട്രെയിൻ സപ്പോർട്ട്, മലയാളി ഫ്രണ്ട്സ്, ഫ്രീ ഫുഡ് ഏകതാ തുടങ്ങിയ ഗ്രൂപ്പുകളിലൂടെ സജീവമാകുകയാണ് മലയാളി പ്രവാസി കൂട്ടായ്മകൾ. കൂടാതെ ഓരോ എമിറേറ്റ്സിലും റെഡ് ക്രസന്റ് വോളണ്ടിയർമാരായും മലയാളികൾ പ്രവർത്തിക്കുന്നുണ്ട്.

കേരളം മറന്ന പ്രളയത്തെ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുകയാണ് യുഎഇയിലെ മഴക്കെടുതി. വെള്ളക്കെട്ടിലൂടെ നീന്തിച്ചെന്നും താൽക്കാലികമായി ഉണ്ടാക്കിയ തോണികളിൽ എത്തിയും അവർ പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് രക്ഷകരായി. വീടുകളിൽ നിന്നും ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നും കിട്ടുന്ന ഭക്ഷണം എത്തിച്ചു നൽകിയും മലയാളികൾ പ്രളയത്തിൽ അകപ്പെട്ടവർക്ക് കൈത്താങ്ങായി മാറി . പ്രളയത്തിൽ ഇടപെടേണ്ടത് എങ്ങനെയെന്ന് മുൻ പരിചയം ഉള്ളതിനാൽ മലയാളികൾ രക്ഷാപ്രവർത്തകരായി അഭിമാനമായി മാറി .
What do you feel about this post?
Like
Love
Happy
Haha
Sad

