പത്തനംതിട്ട – ഒന്നര വര്ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടൻ പരിശോധന നടത്തും. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തത്. നൗഷാദിൻറെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് ചില തോന്നിയ സംശയങ്ങളിൽ നിന്നാണ് കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു. നിലവിൽ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ്.


